കൊച്ചി: ജീവിതപങ്കാളി എന്നേക്കുമായി വിടപറഞ്ഞകന്നെങ്കിലും അദ്ദേഹത്തിന്റെ ഹൃദയസ്പന്ദനങ്ങൾ ജെറീനയ്ക്ക് ഇനിയും അറിയാനാകും. അദ്ദേഹത്തിലെ ജീവന്റെ അവസാനതുടിപ്പുകൾ ആറു പേർക്കു പുതുജീവിതം പകർന്നതിന്റെ സംതൃപ്തി ജെറീനയെ മുന്നോട്ടുനയിക്കും.
കഴിഞ്ഞ വെള്ളിയാഴ്ച വല്ലാർപാടത്തു വാഹനാപകടത്തിൽ പരിക്കേറ്റു മസ്തിഷ്കമരണം സംഭവിച്ച മുളവുകാട് ഇത്തിത്തറ ഏലിയാസ് ഡോമിനിക് ലിവേറ (നോബി- 42)യുടെ ഹൃദയവും വൃക്കകളും കരളും കണ്ണുകളുമാണ് ആറു പേർക്കു പുതുജീവിതമാകുന്നത്. ഭർത്താവ് മറ്റുള്ളവരിലൂടെ ജീവിക്കണമെന്നു സങ്കീർണഘട്ടത്തിൽ ഭാര്യ ജെറീനയെടുത്ത ഉറച്ച തീരുമാനമാണ് അവയവദാനത്തിലേക്കു നയിച്ചത്. എറണാകുളം ലിസി ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.
അപകടസ്ഥലത്തുനിന്ന് എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ച ഏലിയാസിനെ രക്തസ്രാവത്തേത്തുടർന്ന് ഉടൻ ലിസി ആശുപത്രിയിലേക്കു മാറ്റി. ഇവിടെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും തലച്ചോറിലെ അമിത രക്തസ്രാവം മൂലം മസ്തിഷ്കമരണം സംഭവിച്ചു.
ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗത്തിൽ നഴ്സായ ജെറീന ഡോക്ടർമാരിൽനിന്നു വിവരങ്ങൾ മനസിലാക്കിയശേഷം അവയവദാനത്തിനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു. ലിസി ആശുപത്രിയിലെ ട്രാൻസ്പ്ലാന്റ് കോ-ഓർഡിനേറ്റർ സംസ്ഥാനത്തെ അവയവദാനത്തിനു മേൽനോട്ടം വഹിക്കുന്ന സർക്കാർ സംവിധാനമായ കേരള നെറ്റ്വർക്ക് ഫോർ ഓർഗണ് ഷെയറിംഗിനെ (കെഎൻഒഎസ്) വിവിരമറിയിച്ചു.
ആറു മണിക്കൂർ ഇടവിട്ട പരിശോധനകളിലൂടെ സർക്കാരിന്റെ അംഗീകൃത പാനലിൽപ്പെട്ട വിദഗ്ധ ഡോക്ടർമാരുടെ സംഘം മസ്തിഷ്കമരണം ഔദ്യോഗികമായി സ്ഥിരീകരിച്ച ശേഷമാണ് അവയവങ്ങളെടുക്കുന്നതിനുള്ള ശസ്ത്രക്രിയ ആരംഭിച്ചത്.
ലിസി ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കാൻ ചികിത്സയിലുള്ള ഞാറയ്ക്കൽ സ്വദേശിക്കാണ് ഏലിയാസിന്റെ ഹൃദയം നൽകിയത്. ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നു ഡോക്ടർമാർ അറിയിച്ചു.
വൃക്കകൾ ലിസി, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രികളിലെയും, കരൾ എറണാകുളം പിവിഎസ് ആശുപത്രിയിലെയും രോഗികൾക്കു നൽകി. നേത്രപടലങ്ങൾ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലെ നേത്രബാങ്കിൽ സൂക്ഷിച്ചിട്ടുണ്ട്.
മെഡിക്കൽ രംഗത്തു സേവനം ചെയ്യുന്ന ജെറീന തന്റെ ഭർത്താവിന്റെ മസ്തിഷ്കമരണത്തിനുശേഷം അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധതയറിയിച്ചതു മാതൃകാപരമാണെന്ന് ലിസി ആശുപത്രി ഡയറക്ടർ ഫാ. തോമസ് വൈക്കത്തുപറന്പിൽ പറഞ്ഞു. അവയവദാന രംഗത്തെ തെറ്റിദ്ധാരണകൾ മാറ്റാൻ ഇത്തരം പ്രവർത്തനങ്ങൾ സഹായകമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഏലിയാസിന്റെ മൃതദേഹം ഇന്നു പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുനൽകും. ജെറീന-ഏലിയാസ് ദന്പതികൾക്കു മൂന്നു വയസുള്ള പെണ്കുട്ടിയുണ്ട്.
ലിസിയിൽ 23 -ാമത്തെഹൃദയം മാറ്റിവയ്ക്കൽ
2018ൽ സംസ്ഥാനത്തെ മൂന്നാമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് ഇന്നലെ എറണാകുളം ലിസി ആശുപത്രിയിൽ നടന്നത്. ഇതോടെ ലിസിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളുടെ എണ്ണം 23ലെത്തി. പ്രമുഖ ഹൃദയശസ്ത്രക്രിയ വിദഗ്ധൻ ഡോ.ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലാണു ശസ്ത്രക്രിയകൾ നടന്നത്.
സിജോ പൈനാടത്ത്
പങ്കാളി വിടപറയുംമുന്പേ ജീവന്റെ തുടിപ്പുകൾ ജെറീന ഹൃദയപൂർവം പങ്കുവച്ചു
11:40 PM Sep 16, 2018 | Deepika.com