കൊണ്ടോട്ടി: കരിപ്പൂരിൽനിന്ന് ജിദ്ദ, റിയാദ് മേഖലയിലേക്കുളള സൗദി എയർലെൻസിന്റെ വിമാനസർവീസ് വൈകുന്നു. സൗദിയുടെ കരിപ്പൂർ വിമാന ഷെഡ്യൂൾ പുറത്തിറങ്ങാനിരിക്കെയാണ് തിരുവനന്തപുരത്തേക്കുള്ള സർവീസിന്റെ പേരിൽ നീണ്ടുപോകുന്നത്.
തിരുവനന്തപുരം സർവീസ് പൂർണമായും നിർത്തലാക്കിയാൽ കരിപ്പൂരിൽ വേഗത്തിൽ തുടങ്ങാനാകും. എന്നാൽ തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് 2020 വരെ ജിദ്ദയിലേക്ക് സർവീസ് നടത്താൻ സൗദിക്ക് അനുമതിയുണ്ട്. ഇതു നിലനിർത്തി കരിപ്പൂരിൽ തുടങ്ങാനാണ് സൗദിയുടെ ശ്രമം.
വരുംവർഷം ഉഭയകക്ഷി കരാർ പുതുക്കുന്നതോടെ 8000 സീറ്റുകൾ അധികം ലഭിക്കുമെന്ന പ്രതീക്ഷ വിമാനക്കമ്പനിക്കുണ്ട്. ആയതിനാൽ തിരുവനന്തപുരം സർവീസുകൾ നഷ്ടപ്പെടുത്താൻ സൗദി എയർലെൻസ് തയാറല്ല. 2015 മുതൽ കരിപ്പൂർ സർവീസ് നിർത്തലാക്കിയപ്പോഴാണ് തിരുവനന്തപുരത്തേക്കു മാറ്റിയത്. തിരുവനന്തപുരം സർവീസ് നിലനിർത്തുന്നതു സംബന്ധിച്ച് വ്യോമയാന മന്ത്രാലയമാണ് അന്തിമ അനുമതി നൽകേണ്ടത്.
കരിപ്പൂരിൽനിന്ന് വലിയ വിമാനങ്ങൾക്ക് അനുമതി നൽകിയതിനു ശേഷമുളള ആദ്യ വലിയ വിമാനസർവീസുകളാണ് സൗദി എയർലെൻസ് നടത്താനൊരുങ്ങുന്നത്. ഡിജിസിഎയുടെ അനുമതി കിട്ടി സമയസ്ലോട്ട് അംഗീകരിച്ചെങ്കിലും വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ആയിട്ടില്ല. ആദ്യഘട്ടത്തിൽ ആഴ്ചയിൽ ഏഴ് സർവീസുകളാണ് കരിപ്പൂരിൽനിന്ന് സൗദി എയർലൻസ് നടത്തുക. ഇതിൽ അഞ്ച് സർവീസുകൾ ജിദ്ദയിലേക്കും രണ്ട് സർവീസുകൾ റിയാദിലേക്കുമായിരിക്കും.
സൗദി എയർലെൻസിന്റെ ബോയിംഗ് 77-200, എയർബസ് 330-300 ഇനത്തിൽ പെട്ട വിമാനങ്ങളാണ് സർവീസിനെത്തുക. പകൽസമയത്താണ് വിമാനങ്ങളുടെ സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
കരിപ്പൂരിലേക്ക് സൗദി എയർലൈൻസ് സർവീസ് വൈകുന്നു
11:40 PM Sep 16, 2018 | Deepika.com