പുതുക്കാട്: വരന്തരപ്പിള്ളി കലവറക്കുന്നിൽ കുറുമാലിപ്പുഴയിലെ പാറക്കടവിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു. വേലൂപ്പാടം ലക്ഷംവീട് കോളനിക്കു സമീപം താമസിക്കുന്ന ചെറാട്ടിൽ മുസ്തഫ (44), മകൻ ഖൽഫാൻ (14) എന്നിവരാണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടരയോടെയായിരുന്നു സംഭവം.
കടവിൽ ആദ്യം ഇറങ്ങിയ മകൻ ചെളിയിൽ താഴ്ന്ന് ഒഴുക്കിൽ അകപ്പെട്ടുപോകുന്നതു കണ്ട് രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് മുസ്തഫയും ഒഴുക്കിൽപെട്ടത്. അരയ്ക്കൊപ്പം മണലിൽ മുങ്ങിയ ഖൽഫാൻ പുഴയിലെ കയത്തിലേക്കു വീഴുകയായിരുന്നു.
കടവിൽ നിൽക്കുകയായിരുന്ന മുസ്തഫയുടെ രണ്ടാമത്തെ മകൻ ഫർഹാന്റെ നിലവിളി കേട്ട, കടവിൽ തുണി കഴുകിയിരുന്ന രണ്ടു സ്ത്രീകൾ ഉടൻതന്നെ നാട്ടുകാരെ വിളിച്ചുവരുത്തി. 15 മിനിട്ടോളം പരിശ്രമിച്ചാണ് ഇരുവരെയും കരയ്ക്കെത്തിച്ചത്. സമീപത്തുള്ള വേലൂപ്പാടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തുംമുൻപേ ഇരുവരും മരിച്ചിരുന്നു.
വേലൂപ്പാടം സെന്റ് ജോസഫ്സ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് ഖൽഫാൻ. വിദേശത്ത് ജോലി ചെയ്യുന്ന മുസ്തഫ രണ്ടര മാസം മുൻപാണ് നാട്ടിലെത്തിയത്. വരന്തരപ്പിള്ളി പോലീസ് ഇൻക്വസ്റ്റ് നടത്തി. കബറടക്കം നാളെ രാവിലെ പത്തിന് വേലൂപ്പാടം പൗണ്ട് ജുമാ മസ്ജിദ് കബറിസ്ഥാനിൽ. ഭാര്യ: സീനത്ത്. മകൾ: ഫിദ ഫാത്തിമ.
കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു
11:40 PM Sep 16, 2018 | Deepika.com