കൊച്ചി: ജലന്ധർ ബിഷപ്പിനെതിരേ ഉയർന്ന ആരോപണ വിഷയത്തിൽ കത്തോലിക്കാസഭ ആരെയും വിധിക്കുന്നില്ല; ആരെയും നീതീകരിക്കുന്നുമില്ലെന്ന് കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ (കെസിബിസി).
പോലീസ് നിയമാനുസൃതം അന്വേഷണം പൂർത്തിയാക്കുകയും കോടതി നിയമാനുസൃതം വിചാരണ നടത്തി കുറ്റവാളിയെ - അതാരായാലും - ശിക്ഷിക്കട്ടെ. അതനുവദിക്കാതെ മാധ്യമങ്ങൾ സമാന്തര അന്വേഷണവും വിചാരണയും നടത്തി കുറ്റവാളിയെ പ്രഖ്യാപിക്കുന്നത് അധാർമികവും അനധികൃതവുമാണ്: കെസിബിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. സൂസപാക്യം പറഞ്ഞു.
മുൻകൂട്ടി നിശ്ചയിച്ച അജൻഡയ്ക്കനുസരിച്ചു ചാനൽ ചർച്ചകൾ നടത്തുന്ന ചില മാധ്യമങ്ങളുടെ ഗൂഢലക്ഷ്യം നിഷ്പക്ഷമതികൾ മനസിലാക്കുന്നുണ്ട്. അന്വേഷണോദ്യോഗസ്ഥരെ സമ്മർദത്തിലാക്കാനും കോടതിയെ സ്വാധീനിക്കാനും അതിനിടെ കത്തോലിക്കാസഭയെ കല്ലെറിയാനും നടത്തുന്ന സമരങ്ങൾ തികച്ചും അപലപനീയമാണെന്നും പ്രസ്താവനയിൽ പറയുന്നു.
നിഷ്പക്ഷമായ അന്വേഷണമല്ല ബിഷപ് ഡോ. ഫ്രാങ്കോയുടെ അറസ്റ്റാണ് സമരക്കാരുടെ താത്പര്യമെന്നു തോന്നുന്നു. കത്തോലിക്കാസഭയെയും സന്യാസജീവിതത്തെയും അവഹേളിക്കത്തക്കവിധം കുറേ സന്യാസിനികൾ വഴിവക്കിൽ പ്ലക്കാർഡ് പിടിച്ച് മുദ്രാവാക്യം മുഴക്കിയിരിക്കുന്നത് ഒരുകാരണവശാലും അംഗീകരിക്കുക സാധ്യമല്ല - കെസിബിസി വ്യക്തമാക്കി.
സഭ ആരെയും വിധിക്കുന്നില്ല; ആരെയും നീതീകരിക്കുന്നുമില്ല: കെസിബിസി
01:23 AM Sep 13, 2018 | Deepika.com