തിരുവനന്തപുരം: ഇന്ത്യയിൽ ഹൃദയാഘാതം വന്ന രോഗികൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനമായ കേരളത്തിൽ ഹൃദയാഘാതത്തിന്റെ തോത് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു രണ്ടു മടങ്ങോളം കൂടുതലാണെന്ന് ഡോ. ജീമോൻ പന്യാംമാക്കൽ (അസിസ്റ്റന്റ് പ്രഫസർ, ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം) അഭിപ്രായപ്പെട്ടു. ഈ ആഴ്ചത്തെ ലാൻസറ്റ് ഗ്ലോബൽ ഹെൽത്ത് ജേർണലിൽ ഹൃദയസംബന്ധമായ രോഗങ്ങളുടെ ആധിക്യത്തെ തുറന്നുകാട്ടുന്ന ഗവേഷണപ്രബന്ധം അവതരിപ്പിച്ചതിനു നേതൃത്വം നൽകിയവരിൽ പ്രധാനിയാണു ഡോ. ജീമോൻ.
ഇന്ത്യയിൽ നൂറിൽ 29 പേർ ഹൃദയസംബന്ധമായ രോഗങ്ങൾ കാരണം മരിക്കുന്നുവെന്നു കണക്കാക്കിയിരിക്കുന്നു. എന്നാൽ, കേരളത്തിൽ ഇതിന്റെ തോത് നൂറിൽ നാല്പതാണ്. ഇതിൽ ഏറ്റവും കൂടുതൽ മരണങ്ങൾ ഹൃദയാഘാതവും (നൂറിൽ 26 പേർ), പക്ഷാഘാതവും (100 ൽ ഒമ്പത് പേർ) മൂലമാണ്. കേരളത്തിൽ ഹൃദയാഘാതംമൂലമുള്ള മരണനിരക്കിൽ ആണ്-പെണ് വ്യത്യാസമില്ല.
കേരളത്തിൽ ഒരുവർഷം ഏതാണ്ട് 63,000 പേർ ഹൃദയാഘാതവും, 22000 പേർ പക്ഷാഘാതവും മൂലം മരിക്കുന്നതായി കരുതുന്നു. മറ്റ് ഹൃദയസംബന്ധമായ രോഗങ്ങൾമൂലം ഓരോവർഷവും പതിനായിരത്തോളം ജീവൻ കേരളത്തിൽതന്നെ നഷ്ടപ്പെടുന്നു.
ജീവിതശൈലിയിലുള്ള മാറ്റങ്ങളാണ് ഈ രോഗങ്ങൾക്ക് അടിമപ്പെടുത്തുന്നതിനു പ്രധാന കാരണം. ഭക്ഷണശൈലിയിലുള്ള പ്രത്യേകതകളും അമിതമായ രക്തസമ്മർദവും പുകയിലയുടെ ഉപയോഗവും രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന അളവും ഹൃദയസംബന്ധമായ അസുഖങ്ങൾ ക്രമാതീതമായി വളരുന്നതിൽ പ്രധാനപങ്കുവഹിക്കുന്നുവെന്ന് ലാൻസറ്റ് ജേർണലിൽ പ്രസിദ്ധീകരിച്ച പ്രബന്ധം പറയുന്നു.കേരളത്തിൽ ഏകദേശം 100 ൽ 40 പേർക്ക് അമിതരക്തസമ്മർദമോ പ്രമേഹമോ ഉള്ളതായി രേഖപ്പെടുത്തിയിരിക്കുന്നു. 100 ൽ 15 പേർ മാത്രമാണ് അമിതരക്തസമ്മർദവും പ്രമേഹവും നിയന്ത്രിച്ചുനിർത്തുന്നതിൽ ലക്ഷ്യം കൈവരിക്കുന്നത്. അമിത രക്തസമ്മർദവും പ്രമേഹവും ഫലവത്തായി നിയന്ത്രിക്കുന്നതിലൂടെ മാത്രം ഹൃദയ രോഗത്തിന്റെ തോത് ഒരുപരിധിവരെ കുറയ്ക്കുവാൻ സാധിക്കും.
സെപ്റ്റംബർ 29ന് ലോക ഹൃദയാരോഗ്യദിനമായി ആചരിക്കുമ്പോൾ ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനായുള്ള ചെറിയ ചെറിയ മാറ്റങ്ങളിലേക്കു ശ്രദ്ധ പതിപ്പിക്കാമെന്നു റിപ്പോർട്ട് നിർദേശിക്കുന്നു.
കേരളം ഹൃദ്രോഗത്തിൽ മുന്നിലെന്നു റിപ്പോർട്ട്
01:12 AM Sep 13, 2018 | Deepika.com