തിരുവനന്തപുരം: അധികമായി കിട്ടുന്ന ഇന്ധനനികുതി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വേണ്ടെന്നു വയ്ക്കണമെന്ന് മുൻ ധനമന്ത്രി കെ.എം. മാണി ആവശ്യപ്പെട്ടു. ഇന്ധനവിലക്കയറ്റം ജനങ്ങൾ അറിയുന്ന ഒരു യാഥാർഥ്യമാണ്. ഇതിനെതിരെ ദേശീയ ഹർത്താൽ വൻവിജയമായിരുന്നു. എന്നാൽ, അതുകഴിഞ്ഞ് കേന്ദ്ര - സംസ്ഥാന ധനമന്ത്രിമാർ നടത്തിയ പ്രസ്താവനകൾ ദുരൂഹത സൃഷ്ടിച്ചിരിക്കുകയാണെന്ന് മാണി പറഞ്ഞു.
ഇതുകൂടാതെ സംസ്ഥാന സർക്കാരിന് കേന്ദ്ര സർക്കാർ പിരിക്കുന്ന ബേസിക് എക്സൈസ് ഡ്യൂട്ടിയുടെ 42 ശതമാനം തിരികെ ലഭിക്കും അഡീഷണൽ എക്സൈസ് ഡ്യൂട്ടിയായ എട്ടു രൂപയിൽ സെൻട്രൽ റോഡ് ഫണ്ടിലേക്കുള്ള വിഹിതം സംസ്ഥാന നാഷണൽ ഹൈവേ മെയ്ന്റനൻസിന് കേന്ദ്ര സർക്കാർ തിരികെ നൽകുന്നുണ്ട്. ഇങ്ങനെ കഴിഞ്ഞ മൂന്നു സാമ്പത്തിക വർഷം ആകെ 1,062 കോടി രൂപ കേരളത്തിന് റോഡു ഫണ്ടിൽ നിന്നു ലഭിച്ചിട്ടുണ്ടെന്ന് മാണി പറഞ്ഞു.
പെട്രോളിനു ചുമത്തുന്ന നികുതിയുടെ സിംഹഭാഗവും സംസ്ഥാനങ്ങൾക്കാണു ലഭിക്കുന്നത്. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പെട്രോളിയം ഉത്പന്നങ്ങൾക്കും ചുമത്തുന്ന അധിക നികുതി വേണ്ടെന്നു വച്ചാൽ തന്നെ ജനങ്ങൾക്ക് ലിറ്ററിന് ഏഴു രൂപയുടെ ആശ്വാസം ലഭിക്കും. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് താൻ ധനമന്ത്രിയായിരുന്നപ്പോൾ അധിക ഇന്ധന നികുതി വേണ്ടെന്ന് വച്ചിരുന്നതു മാണി ചൂണ്ടിക്കാട്ടി. അതിന്റെ ഗുണം ജനങ്ങൾക്കു ലഭിച്ചു. അന്നു വരുത്തിയ കുറവു പോലും ഇപ്പോൾ കേരളത്തിലെ ജനങ്ങൾക്കു കിട്ടുന്നില്ല: മാണി ചൂണ്ടിക്കാട്ടി.
അധിക ഇന്ധനനികുതി വേണ്ടെന്നു വയ്ക്കണം: കെ.എം. മാണി
01:12 AM Sep 13, 2018 | Deepika.com