കൊച്ചി: പ്രളയക്കെടുതിയിൽ വൻനാശം സംഭവിച്ച മരവ്യവസായ മേഖലയുടെ പുനരുജ്ജീവനത്തിനു സംസ്ഥാന സർക്കാർ അടിയന്തര സഹായ പാക്കേജ് പ്രഖ്യാപിക്കണമെന്നു സോമിൽ ഓണേഴ്സ് ആൻഡ് പ്ലൈവുഡ് മാനുഫാക്ച്ചറേഴ്സ് അസോസിയേഷൻ (സോപ്മ) ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഈ മേഖലയിൽ 100 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. ഇൻഷ്വറൻസ് ക്ലെയിം കാലവിളംബമില്ലാതെ ലഭിക്കുന്നതിനും സർക്കാർ നടപടി സ്വീകരിക്കണം.
ഇൻഷ്വർ ചെയ്ത സമയത്ത് പ്രളയം പ്രത്യേകമായി ഉൾപ്പെടുത്തിയില്ലെന്ന കാരണം പറഞ്ഞു ക്ലെയിം നിരസിക്കുന്നതിന് ഇൻഷ്വറൻസ് കന്പനികൾ ശ്രമം നടത്തുമോയെന്ന ഭയം പലർക്കുമുണ്ട്. ഈ സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണം.
കഴിഞ്ഞ ദിവസം പെരുന്പാവൂരിൽ എത്തിയ മന്ത്രി എ.സി. മൊയ്തീന്റെ ശ്രദ്ധയിൽ ഇതടക്കമുള്ള പ്രശ്നങ്ങൾ കൊണ്ടുവന്നതായും സോപ്മ സംസ്ഥാന പ്രസിഡന്റ് എം. എം. മുജീബുറഹ്മാൻ പറഞ്ഞു.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 50 ലക്ഷം രൂപയുടെ പ്ലൈവുഡും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 10 ലക്ഷം രൂപയും സംഘടന സംഭാവന ചെയ്തു. ജനറൽ സെക്രട്ടറി അസീസ് പാണ്ടിയാർപിളളി, ട്രഷറർ ബാബു സെയ്താലി തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
മരവ്യവസായികൾക്കു നഷ്ടം നൂറു കോടി: അടിയന്തരപാക്കേജ് വേണമെന്നു സോപ്മ
01:12 AM Sep 13, 2018 | Deepika.com