തിരുവനന്തപുരം: കണ്ണൂർ, കരുണ മെഡിക്കൽ കോളജുകളിലെ എംബിബിഎസ് പ്രവേശനം മെരിറ്റ് അട്ടിമറിച്ചാണ് നടത്തിയതെന്നു പ്രവേശന മേൽനോട്ടസമിതി വ്യക്തമായി കണ്ടെത്തുകയും ഇക്കാര്യം സർക്കാരിനെ രേഖാമൂലം അറിയിക്കുകയും ചെയ്തിട്ടും ഈ കോളജുകൾക്കുവേണ്ടി പ്രത്യേക ഓർഡിനൻസ് ഇറക്കിയ സർക്കാരിനു കിട്ടിയ പ്രഹരമാണ് ഇന്നലത്തെ സുപ്രീം കോടതി വിധി.
സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിനെ പ്രതിപക്ഷവും ബിജെപിയും ഒരുപോലെ പിന്തുണച്ചതും അന്ന് ഏറെ ചർച്ച ചെയ്യപ്പെടുകയുണ്ടായി. കണ്ണൂർ, കരുണ മെഡിക്കൽ കോളജുകളിൽ 2016-17 അധ്യയന വർഷം മെറിറ്റ് മാനദണ്ഡങ്ങൾ തകർത്ത് ക്രമവിരുദ്ധമായി പ്രവേശനം നേടിയ 162 വിദ്യാർഥികളുടെ അഡ്മിഷൻ ക്രമവത്കരിക്കാനായാണ് സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നത്.
പ്രവേശനം സംബന്ധിച്ചുള്ള നടപടികളിൽ മെരിറ്റ് മാനദണ്ഡം പാലിച്ചിട്ടില്ലെന്ന് അന്നത്തെ പ്രവേശന മേൽനോട്ടസമിതി അധ്യക്ഷനായിരുന്ന ജസ്റ്റീസ് ജയിംസ് കമ്മിറ്റി കണ്ടെത്തി. തുടർന്ന് ഇവരുടെ പ്രവേശന നടപടി റദ്ദാക്കി. ഇതേത്തുടർന്നാണ് ഇവർ ഹൈക്കോടിയെ സമീപിച്ചത്. മേൽനോട്ടസമിതിയുടെ തീരുമാനത്തെ അംഗീകരിക്കുന്ന നിലപാടാണു ഹൈക്കോടതി സ്വീകരിച്ചത്.
തുടർന്നാണ് രണ്ട് കോളജ് മാനേജ്മെന്റുകളും സർക്കാരിനുമേൽ ഉന്നത സമ്മർദം നടത്തിയത്. മെരിറ്റ് ലിസ്റ്റ് അട്ടിമറിച്ച് പ്രവേശനം നേടിയ വിദ്യാർഥികളുടെ തുടർ പഠനത്തിനായി പ്രത്യേക ഓർഡിനൻസ് ഇറക്കാനുള്ള നീക്കമായിരുന്നു പിന്നീട് നടന്നത്. ഇക്കാര്യത്തിൽ എല്ലാ രാഷ്ട്രീയകക്ഷികളുടെയും അഭിപ്രായം കോളജുകൾക്ക് അനുകൂലമാക്കി.
മെരിറ്റ് അട്ടിമറി: താക്കീതായി കോടതിവിധി
01:12 AM Sep 13, 2018 | Deepika.com