തിരുവനന്തപുരം: മഹാപ്രളയത്തിൽപെട്ട കേരളത്തിനു യുഎഇ സർക്കാർ 700 കോടിയുടെ ധനസഹായം നൽകും. കേന്ദ്ര സർക്കാർ രണ്ടു ഘട്ടങ്ങളിലായി ഇതുവരെ 600 കോടി രൂപ അനുവദിച്ചതിനിടെയാണു കേരളത്തിന് യുഎഇയുടെ സഹായഹസ്തം.
ധനസഹായം നൽകുന്ന കാര്യം അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ക്ക് മുഹമ്മദ് ബിൻ സയദ് അൽ നഹ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബക്രീദ് ആശംസ നേരാൻ കിരീടവകാശിയെ സന്ദർശിച്ച മലയാളി വ്യവസായി എം.എ. യൂസഫലിയെയാണ് ആദ്യം ഇക്കാര്യം യുഎഇ സർക്കാർ അറിയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതു നമ്മുടെ വിഷമം മനസിലാക്കിയുള്ള സഹായവാഗ്ദാനമാണ്. ഇതിന് അദ്ദേഹത്തോടും യുഎഇ പ്രസിഡന്റ് ഷെയ്ക്ക് ഖലീഫ ബിൻ സയദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും എന്നിവരോടും മുഖ്യമന്ത്രി നന്ദി രേഖപ്പെടുത്തി.
തീരുമാനിക്കേണ്ടതു കേന്ദ്രസർക്കാർ
യുഎഇ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെങ്കിൽ കേന്ദ്ര സർക്കാർ അനുകൂല തീരുമാനം എടുക്കേണ്ടതുണ്ട്.
സുനാമിയുടെ അവസരത്തിലും ഇന്ത്യ ദുരിതാശ്വാസപ്രവർത്തനത്തിനു വിദേശസഹായം സ്വീകരിച്ചിട്ടില്ലെന്നും യുപിഎ സർക്കാർ രൂപീകരിച്ച നയമാണെന്നും കേന്ദ്രസർക്കാർ വക്താക്കൾ പറയുന്നു. ആ നിലയ്ക്കു യുഎഇയുടെ സഹായവാഗ്ദാനം സ്വീകരിക്കാതിരിക്കാനാണു സാധ്യതയെന്നും പലരും കരുതുന്നു.
യുഎന്നിന്റെ സഹായവാഗ്ദാനവും കേന്ദ്രം നിരസിക്കുകയാണുണ്ടായത്.
700 കോടി രൂപ തരാൻ യുഎഇ
01:57 AM Aug 22, 2018 | Deepika.com