മങ്കൊന്പ്: ജന്മനാട്ടിൽ പ്രളയം രൂക്ഷമായപ്പോൾ അകലെ തമിഴ്നാട്ടിൽ ജോലിയിലായിരുന്ന മനുവിനു അവിടെ നിൽക്കാൻ തോന്നിയില്ല. അവധിയെടുത്തു നാട്ടിലേക്കു വണ്ടികയറി. ചന്പക്കുളം ഈരശേരി മനു വർഗീസാണ് തമിഴ്നാട്ടിൽ തൂത്തുക്കുടി റെയിൽവേയിൽ നിന്ന് അവധിയെടുത്തു ചന്പക്കുളത്ത് രക്ഷാപ്രവർത്തനത്തിന് എത്തിയത്. റെയിൽവേയിൽ ജോലി കിട്ടും മുന്പ് ചന്പക്കുളത്ത് പിതാവിന്റെ പാത പിൻതുടർന്ന് ദീപികയടക്കമുള്ള പത്രങ്ങളുടെ ഏജൻസി കൈകാര്യം ചെയ്യുകയായിരുന്നു മനു.
പ്രദേശത്തെ ഓരോ കുടുംബത്തെയും അതുകൊണ്ടുതന്നെ അടുത്തറിയാം. ലഭ്യമായ സ്വകാര്യ മോട്ടോർ ബോട്ടുമായി ചന്പക്കുളത്തേയ്ക്കുള്ള യാത്രയ്ക്കിടെ വടക്കേ അമിച്ചകരിയിലെത്തിയപ്പോൾ ആദ്യത്തെ സഹായാഭ്യർഥന. തയ്യിൽ പ്രദേശത്തു തൊഴുകൈയുമായി ഒരു വയോധിക. കരയിൽ ബോട്ടടുപ്പിച്ചപ്പോൾ ഒരു മാസം പ്രായമായ കൈക്കുഞ്ഞുമായി യുവതിയും അവരുടെ മാതാവുമടങ്ങുന്ന കുടുംബം, സമീപത്തെ വീടുകളിലായി പ്രഫസറും ഭാര്യയും, മറ്റൊരു വീട്ടിൽ നിന്നുള്ള പ്രായമായ ദന്പതികൾ തുടങ്ങി അനേകർ.
മനുവിന്റെ സുഹൃത്തും യൂത്ത് കോണ്ഗ്രസ് നേതാവുമായ നോബിൻ പി. ജോണ്, ചന്പക്കുളം പ്രദേശത്തെ ദീപികയടക്കമുള്ള പത്രങ്ങളുടെ ഏജന്റായ ആലപ്പുഴ സ്വദേശി ടോണി, ഇപ്പോൾ ജില്ല വിദ്യാഭ്യാസ ഓഫീസിൽ എസ്എസ്എയുടെ കീഴിൽ പ്രവർത്തിക്കുന്ന സുബീഷ് എന്നിവരുടെ നേതൃത്വത്തിൽ ഒരു പറ്റം യുവാക്കൾ ഇവിടുത്തെ രക്ഷാപ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
ജോമോൻ കാവാലം
ജന്മനാട്ടിൽ പ്രളയം : റെയിൽവേ ജീവനക്കാരൻ അവധിയെടുത്തു രക്ഷാപ്രവർത്തകനായി
01:46 AM Aug 22, 2018 | Deepika.com