തിരുവനന്തപുരം: കേരളത്തെ പുനർ നിർമിക്കുന്നതിനും പശ്ചാത്തല സൗകര്യം വികസിപ്പിക്കുന്നതിനുമായി നബാർഡിൽ നിന്ന് 5,000 കോടി രൂപ വായ്പ എടുക്കുന്നതിനു മന്ത്രിസഭാ യോഗം അനുമതി നൽകി. നബാർഡിന്റെ ആർഐഡിഎഫിൽ (റൂറൽ ഇൻഫ്രസ്ട്രക്ചർ ഡവലപ്പ്മെന്റ് ഫണ്ട്) പെടുത്തിയാണു വായ്പ എടുക്കുക.
പശ്ചാത്തല സൗകര്യ വികസനത്തിനൊപ്പം കൃഷി, ജലസേചനം, സാമൂഹിക മേഖല എന്നിവയിലെല്ലാം ദീർഘകാല പ്രത്യേക പദ്ധതിക്കായി സഹായം തേടും.
നാലു ശതമാനം പലിശ നിരക്കിലാകും വായ്പ അനുവദിക്കുക. മന്ത്രിസഭാ യോഗ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ നബാർഡ് അധികൃതരുമായി ധനമന്ത്രി ടി.എം. തോമസ് ഐസക് സംസാരിച്ചു. വായ്പ സംസ്ഥാനത്തിനു ലഭിക്കുമെന്നാണു സൂചന.
സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഓണം ഉത്സവ ബത്ത മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകാൻ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ 102.26 കോടി രൂപ ലഭിച്ചു. യൂണിവേഴ്സിറ്റികൾ, സ്വയം ഭരണ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാരുടെ ഉത്സവ ബത്ത ഇനത്തിൽ 50 - 60 കോടി രൂപ ലഭിക്കും. ജീവനക്കാരുടെ ഒന്നോ രണ്ടോ ദിവസത്തെ ശന്പളം കൂടി ലഭിക്കുന്നതോടെ ഇത് 200- 220 കോടി രൂപ വരെയായി ഉയരുമെന്നാണു കരുതുന്നത്.
പ്രളയം: പ്രത്യേക നിയമസഭാ സമ്മേളനം 30ന്
തിരുവനന്തപുരം: പ്രളയക്കെടുതി ദുരിതാശ്വാസം, പുനരധിവാസം, പുനർനിർമാണം എന്നീ വിഷയങ്ങൾ ചർച്ച ചെയ്യാൻ മാത്രമായി ഈ മാസം 30ന് നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ ഗവർണറോട് ശിപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
30ന് രാവിലെ ഒൻപതിനാണു നിയമസഭ സമ്മേളിക്കുക. മുഖ്യമന്ത്രി അവതരിപ്പിക്കുന്ന പ്രമേയത്തിൽ രണ്ടു മണിക്കൂർ ചർച്ചയാണ് ഉദ്ദേശിക്കുന്നത്. മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയിക്ക് ചരമോപചാരം അർപ്പിച്ചാവും സഭ ആരംഭിക്കുക.
നബാർഡിൽനിന്നു കേരളം 5,000 കോടി വായ്പ എടുക്കും
01:31 AM Aug 22, 2018 | Deepika.com