കോട്ടയം: കെവിൻ പി. ജോസഫിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ സഹോദരൻ തെന്മല ഒറ്റയ്ക്കൽ സാനുഭവനിൽ ഷാനു ചാക്കോയെ ഒന്നാം പ്രതിയാക്കി അന്വേഷണസംഘം ഏറ്റുമാനൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
കേസിൽ 14 പ്രതികളാണുള്ളത്. ഷാനു ചാക്കോ, സുഹൃത്തുക്കളായ നിയാസ് മോൻ, നിയാസ് ഇസ്മായേൽ, റിയാസ്, നീനുവിന്റെ പിതാവ് ചാക്കോ, മനു മുരളീധരൻ, ഷിഫിൻ സജാത്, എൻ. നിഷാദ്, ടിറ്റു ജെറോം, വിഷ്ണു, ഫസിൽ ഷെറീഫ്, ഷാനു, ഷിനു, റെനീഷ് എന്നിവരെ പ്രതി ചേർത്താണു കുറ്റപത്രം സമർപ്പിച്ചത്. ഗൂഢാലോചന (120 ബി), രാത്രിയിൽ വീടു തകർത്ത് അതിക്രമിച്ച് കടക്കൽ (449), നാശനഷ്ടം വരുത്തൽ (427), അനീഷിന്റെ കഴുത്തിൽ കത്തി വയ്ക്കൽ (506 (2)), മർദ്ദനം (323), വണ്ടിയേൽ തടഞ്ഞുവയ്ക്കൽ (342), തെളിവ് നശിപ്പിൽ (201), തണ്ടിക്കൊണ്ടുപോകൽ (364), തടങ്കലിൽവച്ചു വിലപേശൽ (364 (എ)), കൊലപാതകം (302) എന്നി വകുപ്പുകൾ ചുമത്തിയാണു കുറ്റപത്രം സമർപ്പിച്ചത്. അന്വേഷണസംഘത്തെ സഹായിക്കാൻ ഗവണ്മെന്റ് നിയോഗിച്ച മെഡിക്കൽ കോളജിലെ ഡോക്്ടർമാർ, പോസ്റ്റ്മോർട്ടം സർജർ എന്നിവർ നൽകിയ റിപ്പോർട്ടിൽ മനഃപൂർവം വെള്ളത്തിൽ ചാടിച്ചു കൊലപ്പെടുത്തിയെന്ന റിപ്പോർട്ടും കോടതിയിൽ സമർപ്പിച്ചു.
186 സാക്ഷികൾ, സയിന്റിഫിക് എക്സ്പേർട്ട്, റിക്കാർഡുകൾ, മഹസർ ഉൾപ്പെടെ 180 പ്രമാണങ്ങൾ, 20 രേഖകൾ എന്നിവയും കോടതിയിൽ സമർപ്പിച്ചു. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഗിരീഷ് പി. സാരഥിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. മധ്യമേഖല ഐജി വിജയ് സാക്കറ, കോട്ടയം ജില്ലാ പോലീസ് ചീഫ് ഹരിശങ്കർ എന്നിവർ മേൽനോട്ടം വഹിച്ചു. പാലാ ഡിവൈഎസ്പി വിനോദ് കുമാർ, ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അശോക് കുമാർ എന്നവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സി.എസ്. അജയൻ പ്രോസിക്യൂഷനുവേണ്ടി ഹാജരായത്.
കെവിൻ വധം: കുറ്റപത്രം സമർപ്പിച്ചു
01:31 AM Aug 22, 2018 | Deepika.com