തിരുവനന്തപുരം: പ്രളയക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് ആയിരം വീടുകൾ നിർമിച്ചു നൽകാൻ കോണ്ഗ്രസ്. ഇന്നലെ ചേർന്ന കെപിസിസി വിശാല എക്സിക്യൂട്ടീവ് യോഗത്തിലാണ് ഈ തീരുമാനം. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹകരിക്കുന്നതിനൊപ്പം സർക്കാരിന്റെ വീഴ്ചകൾ തുറന്നു കാട്ടണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
ദുരിതമേഖലയിലെ ഒഴികെയുള്ള ഒാരോ മണ്ഡലം കമ്മിറ്റിയും വീടു നിർമാണത്തിനായി അഞ്ചു ലക്ഷം രൂപ വീതം സമാഹരിക്കുമെന്ന് യോഗ തീരുമാനങ്ങൾ വിശദീകരിച്ച വാർത്താ സമ്മേളനത്തിൽ കെപിസിസി പ്രസിഡന്റ് എം.എം ഹസൻ പറഞ്ഞു. കോണ്ഗ്രസ് പ്രവർത്തകർ ദുരിതാശ്വാസ കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങളിൽ സജീവമായിരിക്കണം. ശുചീകരണ പ്രവർത്തനങ്ങളിൽ കോണ്ഗ്രസ് ജനപ്രതിനിധികളടക്കം എല്ലാ പ്രവർത്തകരും പോഷക സംഘടനകളും പങ്കാളികളാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആഘോഷങ്ങളെല്ലാം മാറ്റിവയ്ക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ അതിനായി സമാഹരിച്ച തുകകൾ കോണ്ഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണം. ജനങ്ങളുടെ ഒറ്റക്കെട്ടായ സഹകരണം കൊണ്ടാണ് ദുരന്തത്തെ നേരിടാൻ സാധിച്ചത്. മത്സ്യത്തൊഴിലാളികളെ എത്ര പ്രശംസിച്ചാലും മതിയാകില്ല. ദുരന്തനിവാരണത്തിനായി മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി ഒരു സേനയെ സജ്ജമാക്കണമെന്നും ഹസൻ ആവശ്യപ്പെട്ടു. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനത്തിൽ സർക്കാരിനു വളരെയധികം പാളിച്ചകൾ പറ്റി. ശുചീകരണ പ്രവർത്തനങ്ങളിൽ സൈന്യത്തിന്റെ സേവനം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ അടിയന്തര സഹായം ഇരുപത്തിനായിരമായി ഉയർത്തണമെന്നും വീടു പുതുക്കി പണിയുന്നതിനായി സർക്കാർ പ്രഖ്യാപിച്ച നാലു ലക്ഷം രൂപ അഞ്ചു ലക്ഷം രൂപയായി ഉയർത്തണമെന്നും യോഗം ആവശ്യപ്പെട്ടു. കെപിസിസി ജനറൽ സെക്രട്ടറിമാരായ തന്പാനൂർ രവി, ശൂരനാട് രാജശേഖരൻ, ടി. ശരത്ചന്ദ്രപ്രസാദ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ സന്നിഹിതരായിരുന്നു.
പ്രളയക്കെടുതി: കോണ്ഗ്രസ് ആയിരം വീടുകൾ നിർമിച്ചു നൽകും
01:06 AM Aug 22, 2018 | Deepika.com