കൂരോപ്പട: വാഹനാപകടത്തിൽ എൻജിനിയറിംഗ് വിദ്യാർഥി മരിച്ചു. കൂരോപ്പട വയലിപ്പിടികയിൽ വി.ഒ. ജോസഫിന്റെ (കുഞ്ഞ്) മകൻ വി.ജെ. കുര്യാക്കോസാ(22)ണു മരിച്ചത്. ഇന്നലെ രാവിലെ 7.45നു കിളിമാനൂരിൽ കുര്യാക്കോസ് സഞ്ചരിച്ചിരുന്ന കാർ റോഡിന് സമീപത്തെ മരത്തിലിടിക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ കിളിമാനൂർ പോലീസ് കുര്യാക്കോസിനെയും കാർ ഓടിച്ചിരുന്ന കൂരോപ്പട പനയ്ക്കക്കുന്നേൽ മാത്യുവിനെയും ഉടൻതന്നെ വെഞ്ഞാറമ്മൂട് ഗോകുലം മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും കുര്യാക്കോസിന്റെ ജീവൻ രക്ഷിക്കാനായില്ല. സാരമായി പരുക്കേറ്റ മാത്യു ചികിത്സയിലാണ്.
ഇറ്റലിയിൽനിന്നു തിരുവനന്തപുരത്ത് എത്തിയ മാത്യുവിന്റെ സഹോദരിയെ നാട്ടിലേക്ക് കൊണ്ടുവരുന്നതിനുവേണ്ടി മാത്യു വിന്റെ കൂടെ സുഹൃത്തായ കുര്യാക്കോസ് പോയതായിരുന്നു. പുലർച്ചെ അഞ്ചിനാണ് വീട്ടിൽനിന്നു പോയത്.
ദിവസങ്ങൾക്ക് മുന്പ് ഇറ്റലിയിൽനിന്നും മാത്യുവിന്റെ സഹോദരി തിരുവനന്തപുരത്ത് എത്തിയിരുന്നെങ്കിലും കനത്ത മഴയും ഗതാഗത തടസവും കാരണം യാത്ര മാറ്റി. തിരുവനന്തപുരത്തെ ബന്ധുവിന്റെ വീട്ടിൽ കഴിയുകയായിരുന്നു.
അപകടത്തിൽ മരിച്ച കുര്യാക്കോസ് മംഗളം എൻജിനിയറിംഗ് കോളജിലെ ഒന്നാം വർഷ ബിടെക് വിദ്യാർഥിയാണ്. പാലാ കിഴക്കയിൽ കുടുംബാംഗമായ റാണി ജോസഫാണു മാതാവ്. വി.ജെ. ജോസഫ് ഏക സഹോദരൻ. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് രണ്ടിനു കൂരോപ്പട മാർ സ്ലീവാ പള്ളിയിൽ. സംഭവമറിഞ്ഞു മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ.സി. ജോസഫ് എംഎൽഎ തുടങ്ങിയവർ വെഞ്ഞാറമ്മൂട് ആശുപത്രിയിലെത്തി.
വാഹനാപകടത്തിൽ എൻജിനിയറിംഗ് വിദ്യാർഥി മരിച്ചു
12:11 AM Aug 22, 2018 | Deepika.com