തിരുവനന്തപുരം: പ്രളയ ദുരന്തത്തിൽപ്പെട്ട് കാണാതായ അവസാന ആളിനെ കണ്ടെത്തുന്നതുവരെ പോലീസിന്റെ ഭാഗത്തുനിന്നുള്ള രക്ഷാ പ്രവർത്തനം തുടരുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. സേനയിലെ നാൽപ്പതിനായിരത്തോളം ഉദ്യോഗസ്ഥർ രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരികയാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പോലീസ് സേനയുടെ വകയായി പത്ത് കോടി രൂപ നൽകുമെന്നു ബെഹ്റ പറഞ്ഞു. വെള്ളം കയറിയ വീടുകളിലെ ശുചീകരണം പോലീസ് സേനാംഗങ്ങൾ ചെയ്യും.
ദുരിതാശ്വാസ കേന്ദ്രങ്ങളുടെ സുരക്ഷ പോലീസ് ഏറ്റെടുക്കും. സ്ത്രീകളുടെ സ്വകാര്യത സംരക്ഷിക്കും. ദുരിതാശ്വാസ കേന്ദ്രങ്ങളിൽ അച്ചടക്കം നിലനിർത്താൻ പുറത്തുനിന്നുള്ളവർക്ക് പ്രവേശനം നൽകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ ദുരിതാശ്വാസ ക്യാന്പുകളിലും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വനിതാ പോലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടെ നിയമിക്കും.
വെള്ളം കയറിയതിനെ തുടർന്ന് ആളുകളെ മാറ്റിയ വീടുകൾ കൊള്ളയടിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കും. അവശ്യ സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നവർക്കെതിരെയും നടപടിയെടുക്കും. സോഷ്യൽ മീഡിയ വഴി വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പുനരധിവാസത്തിന് ഓപ്പറേഷൻ ജലരക്ഷ -2
പ്രളയത്തെ തുടർന്ന് വിവിധ ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്ന ജനങ്ങളുടെ സുരക്ഷയ്ക്കും വീടുകളിലേയ്ക്കും ഉള്ള മടക്കത്തിനും വേണ്ട പൂർണ പിന്തുണ ഇടപെടലും പോലീസ് നൽകുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. മറ്റു വകുപ്പുകളും ഏജൻസികളുമായി സഹകരിച്ച് ഇക്കാര്യം നിർവഹിക്കും. ഓപ്പറേഷൻ ജലരക്ഷ -2 എന്നപേരിൽ ലോക്കൽ പോലീസുൾപ്പെട 30,000 പോലീസുകാരെ ഉൾപ്പെടുത്തി പദ്ധതി തയാറാക്കിയെന്നും അദ്ദേഹം അറിയിച്ചു.
ശുചീകരണത്തിനാവശ്യമായ ഉപകരണങ്ങളും വസ്തുക്കളും പോലീസുദ്യേഗസ്ഥർക്ക് നൽകും. ലോക്കൽ പോലീസിനു പുറമെ എ.പി. ബറ്റാലിയൻ. വനിതാ ബറ്റാലിയൻ, ആർ.ആർ.എഫ്, തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ പോലീസുദ്യോഗസ്ഥരെ ഇതിനായി നിയോഗിക്കും. ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിനൊപ്പം എസ്എച്ച്ഒ മാരുടെ നേതൃത്യത്തിൽ ലോക്കൽ പോലീസ് ഗതാഗത തടസം മാറ്റുക, വീടുകളിൽ മടങ്ങിയെത്തുന്നവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുക, തകർന്ന റോഡുകളും മറ്റും ഗതാഗതയോഗ്യമാക്കുക തുടങ്ങിയ പ്രവർത്തനങ്ങളും നടത്തും.
കുടുംബങ്ങളെ ഏറ്റെടുക്കും
ദുരിതത്തിലായ കുടുംബങ്ങൾ വീടുകളിൽ മടങ്ങിയെത്തി ദൈനംദിന ജീവിതം പൂർണമായും സാധാരണ നിലയിലാകുന്നതുവരെ അവർക്കാവശ്യമായ സഹായങ്ങൾ നല്കാൻ ഓരോ പോലീസ് ഉദ്യോഗസ്ഥനും ഒരു കുടുംബത്തിന്റെ പുനരധിവാസം ഏറ്റെടുക്കുന്ന തരത്തിൽ പ്രവർത്തനം ആവിഷ്കരിക്കും. മൂന്നു കുടുംബത്തിന്റെ പുനരധിവാസം സംസ്ഥാന പോലീസ് മേധാവി ഏറ്റെടുക്കും.
ജനമൈത്രി പോലീസിന്റെ മുൻകൈയിൽ ഓരോ സ്ഥലത്തും വീടു നഷ്ടപ്പെട്ട വളരെ പാവപ്പെട്ട ഏതാനും കുടുംബങ്ങൾക്ക് വീടു നിർമിച്ചു നല്കും. മറ്റ് പുനരിധാവസ പ്രവർത്തനങ്ങളിലും ജനമൈത്രി സമിതികളുൾപ്പെടെ പങ്കെടുക്കും.
കഴിയുന്നത്ര പോലീസുകാർ ഓണക്കാലത്ത് പുനരധിവാസ പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്ന് സംസ്ഥാന പോലീസ് മേധാവി അഭ്യർഥിച്ചു.
ദുരിതാശ്വാസ നിധിയിലേക്കു പോലീസ് 10 കോടി രൂപ നൽകും
12:01 AM Aug 22, 2018 | Deepika.com