തിരുവനന്തപുരം : പ്രളയത്തിൽ വാഹനങ്ങളുടെ രേഖകൾ നഷ്ടപ്പെട്ടവർക്കു പകരം ലഭിക്കാൻ സംവിധാനം ഏർപ്പെടുത്തുമെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ. മറ്റു നടപടികളെല്ലാം ഒഴിവാക്കി വില്ലേജ് ഓഫീസറുടെ സാക്ഷ്യ പത്രം ഹാജരാക്കിയാൽ മതിയാകും.
രേഖകൾ നഷ്ടപ്പെട്ടവർ പത്ര പരസ്യം നൽകേണ്ട. വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ രേഖകളുടെ ഡ്യൂപ്ലിക്കറ്റ് കോപ്പി ഫീസ് ഈടാക്കാതെ നൽകും. നഷ്ടപ്പെട്ടവരുടെ എണ്ണം വളരെ കൂടുതലാണെങ്കിൽ ജില്ലാതലത്തിൽ അദാലത്ത് നടത്തും.
വാഹനങ്ങളുടെ താത്കാലിക രജിസ്ട്രേഷൻ രേഖകൾ നഷ്ടപ്പെട്ടതും വില്ലേജ് ഓഫിസറുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ മറ്റു രേഖകൾ ഇല്ലാതെ രജിസ്റ്റർ ചെയ്യാം. ഈ മാസം 13 മുതൽ 31വരെ നഷ്ടപ്പെട്ട രേഖകൾക്കാണ് പകരം നൽകാൻ നടപടി സ്വീകരിക്കുന്നതെന്നും മന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.
താത്കാലിക രജിസ്ട്രേഷൻ കഴിഞ്ഞ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനും രജിസ്ട്രേഷൻ പുതുക്കുന്നതിനും സൗകര്യം ഏർപ്പെടുത്തും.
ഡ്രൈവിംഗ് ടെസ്റ്റുകൾ ഉൾപ്പെടെയുള്ള നടത്താൻ കഴിയാത്ത സാഹചര്യത്തിൽ പിഴകൾ ഉൾപ്പെടെയുള്ള സാമ്പത്തിക ബാധ്യതയും ഒഴിവാക്കും.
പ്രളയകാലത്തു കെഎസ്ആർടിസിക്ക് 30 കോടി രൂപയുടെ നഷ്ടം സംഭവിച്ചു. ഒമ്പതു ഡിപ്പോകൾ പൂർണമായും 15 എണ്ണം ഭാഗികമായും നശിച്ചു. വർക്ക് ഷോപ്പുകളിലെ ഉപകരണങ്ങൾ വെള്ളത്തിനടിയിലായി.
വെള്ളം കയറി നശിച്ച വാഹനങ്ങൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കുന്നതിനു മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കമ്പനികളുമായി ചർച്ച നടത്തി. പ്രകൃതി ക്ഷോഭമായി പരിഗണിച്ചു നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യപ്പെട്ടത്.
എന്നാൽ, കമ്പനികളുടെ അപകടങ്ങളുടെ പട്ടികയിൽ പ്രകൃതി ദുരന്തമില്ല. ഇക്കാര്യത്തിൽ കന്പനികൾ അനകൂല നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ശശീന്ദ്രൻ പറഞ്ഞു.
പ്രളയത്തിൽ വാഹനങ്ങളുടെ രേഖകൾ നഷ്ടപ്പെട്ടവർക്കു പകരം ലഭിക്കാൻ സംവിധാനം ഏർപ്പെടുത്തും: മന്ത്രി ശശീന്ദ്രൻ
12:01 AM Aug 22, 2018 | Deepika.com