കൊച്ചി: ഇന്ത്യൻ കാർഷിക ഗവേഷണ കൗണ്‍സിൽ (ഐസിഎആർ) ജൂണിയർ, സീനിയർ ഫെലോഷിപ്പുകളടക്കമുള്ളവയ്ക്കായി നടത്തിയ പ്രവേശന പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. ചേർത്തല പട്ടണക്കാട് സ്വദേശി സി.ടി. അമൽ, കണ്ണൂർ സ്വദേശി കെ.സി. ആദർശ് എന്നിവരുടെ ഹർജിയിലാണ് സിംഗിൾ ബെഞ്ച് മൂന്നാഴ്ചത്തേക്കു സ്റ്റേ അനുവദിച്ചത്.
ഐസിഎആർ ജൂണിയർ റിസേർച്ച് ഫെലോഷിപ്പ്, സീനിയർ റിസേർച്ച് ഫെലോഷിപ്പ് എന്നിവയടക്കമുള്ളവയ്ക്കു വേണ്ടി ഓഗസ്റ്റ് 18, 19 തീയതികളിലായിരുന്നു പരീക്ഷ. കേരളത്തിൽ പ്രളയദുരന്തമുണ്ടായ ഈ ദിവസങ്ങളിൽ പരീക്ഷ നടത്തിയതു മൂലം അപേക്ഷകരിൽ പകുതി പേർക്കും എഴുതാൻ കഴിഞ്ഞില്ലെന്നു ഹർജിക്കാർ ആരോപിക്കുന്നു.
ജൂണ്‍ 22, 23 തീയതികളിൽ ഓണ്‍ലൈനായി ഈ പരീക്ഷകൾ നേരത്തെ നടത്തിയിരുന്നു. തമിഴ്നാട്ടിലെ കംപ്യൂട്ടർ സംവിധാനത്തിലെ സാങ്കേതികപ്പിഴവുകൾ ചൂണ്ടിക്കാട്ടി ചെന്നൈ ഹൈക്കോടതി പരീക്ഷ റദ്ദാക്കി വീണ്ടും നടത്താൻ നിർദേശിക്കുകയായിരുന്നു. തുടർന്നാണ് ഓഗസ്റ്റ് 18,19 തീയതികളിൽ എൻട്രൻസ് നടത്തിയത്. കേരളത്തിൽ തിരുവനന്തപുരത്തും കോഴിക്കോട്ടുമായിരുന്നു പരീക്ഷാ സെന്ററുകൾ. അപേക്ഷകരെ മുൻകൂട്ടി അറിയിക്കാതെ കൊച്ചി കേന്ദ്ര മറൈൻ ഫിഷറീസ് ഇൻസ്റ്റിറ്റ്യൂട്ടിൽക്കൂടി പരീക്ഷാ കേന്ദ്രം അനുവദിച്ചു. മറ്റ് രണ്ട് കേന്ദ്രങ്ങളിലും രാവിലെ പത്തിന് പരീക്ഷ നടത്തി. കൊച്ചി സെന്ററിൽ ഉച്ചയ്ക്കുശേഷം 1.30 നാണ് പരീക്ഷ നടത്തിയതെന്നും ഇവർ ആരോപിച്ചു.
ഐസിഎആർ പ്രവേശന പരീക്ഷാഫലം തടഞ്ഞു
12:01 AM Aug 22, 2018 | Deepika.com