തിരുവനന്തപുരം : മഴയിലും വെള്ളപ്പൊക്കത്തിലും സർട്ടിഫിക്കറ്റുകളും പാഠപുസ്തകങ്ങളും യൂണിഫോമും നഷ്ടപ്പെട്ട കുട്ടികൾക്ക് അവ ലഭ്യമാക്കാൻ നടപടികൾ സ്വീകരിച്ചതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
പാഠപുസ്തകങ്ങളും യൂണിഫോമും നഷ്ടപ്പെട്ടതു സംബന്ധിച്ച വിവരം 31നകം വിദ്യാർഥികൾ സ്കൂളുകളിൽ അറിയിക്കണം. വിദ്യാഭ്യാസ ഉപഡയറക്ടർമാർ വിവരം ശേഖരിച്ചു സെപ്റ്റംബർ ഒന്നിനു പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകണം. നഷ്ടപ്പെട്ട ഒന്നാംവാല്യം പാഠപുസ്തകങ്ങൾ രണ്ടാം വാല്യത്തിനൊപ്പം സെപ്റ്റംബർ മൂന്നു മുതൽ വിതരണം ചെയ്യും.
യൂണിഫോം നഷ്ടപ്പെട്ട വിവരം ബന്ധപ്പെട്ട ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ വിദ്യാഭ്യാസ ഉപഡയറക്ടർ മുഖേന സെപ്റ്റംബർ മൂന്നിനു വൈകുന്നേരം അഞ്ചിനു മുന്പായി പൊതുവിദ്യാഭ്യാസ ഡയറക്ടറെ അറിയിക്കണം. കൈത്തറി ഡയറക്ടറേറ്റ് മുഖേന പുതിയ യൂണിഫോം സൗജന്യമായി വിതരണം ചെയ്യും.
വിദ്യാഭ്യാസ വകുപ്പ് വിതരണം ചെയ്യുന്ന വിവിധ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവർ സെപ്റ്റംബർ മൂന്നിനു മുന്പായി ബന്ധപ്പെട്ട സ്കൂളിൽ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം. വിദ്യാഭ്യാസ ഉപഡയറക്ടർമാർ ഈ വിവരങ്ങൾ ശേഖരിച്ച് സെപ്റ്റംബർ അഞ്ചിനു പരീക്ഷാ ഭവനിലും പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലും ലഭ്യമാക്കണം. പരീക്ഷാ ഭവനിലും ഡിപിഐ ഓഫീസിലും ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് സമയബന്ധിതമായി വിതരണം ചെയ്യുന്നതിനു പ്രത്യേക സെൽ രൂപവത്കരിക്കും.
ഓണാവധി കഴിഞ്ഞു സ്കൂൾ തുറക്കുന്നതിനുമുന്പായി വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ അധ്യാപകർ/പൂർവവിദ്യാർഥികൾ/അധ്യാപക-രക്ഷാകർതൃ സമിതി പ്രവർത്തകർ തുടങ്ങിയവരുടെ സഹകരണത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജലപ്രതിനിധികളുടെ നേതൃത്വത്തിൽ പഠനപ്രവർത്തനങ്ങൾക്കുവേണ്ടി സ്കൂളുകൾ ഒരുക്കേണ്ടതാണ്. ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ ഇതിനുവേണ്ട നേതൃത്വം നൽകണം.
സുരക്ഷാ ഭീഷണിയുള്ള സ്കൂൾ കെട്ടിടങ്ങളുടെ വിവരങ്ങൾ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ വിദ്യാഭ്യാസ ഉപഡയറക്ടർമാർ മുഖേന ജില്ലാ കളക്ടർമാർക്കും പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിനും ഉടൻ കൈമാറണം. ബദൽ സംവിധാനം ഏർപ്പെടുത്തുന്നതിന് കൂട്ടായ ശ്രമങ്ങൾ നടത്തണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അഭ്യർഥിച്ചു. സ്കൂൾതലത്തിൽ ഉണ്ടായ നഷ്ടങ്ങൾ വിലയിരുത്തി സെപ്റ്റംബർ അഞ്ചിനു മുന്പായി ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടർമാർ മുഖാന്തിരം പൊതുവിദ്യാഭ്യാസ ഡയറക്ടറെ അറിയിക്കണമെന്നും സ്കൂൾ തുറക്കുന്നതിനു മുന്പായി സ്കൂൾ ഉച്ചഭക്ഷണത്തിനു ആവശ്യമായ ഭക്ഷ്യവസ്തുക്കൾ ലഭ്യമാണെന്നു ഉറപ്പുവരുത്തണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
കന്നുകാലികൾ നഷ്ടപ്പെട്ടവർക്ക് സഹായം
പ്രളയ പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി വളർത്തു മൃഗങ്ങളുടെ സംരക്ഷണത്തിന് പ്രത്യേക ക്യാന്പുകൾ ആരംഭിക്കുമെന്ന് വന, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി കെ. രാജു പറഞ്ഞു. പ്രളയബാധിത മേഖലയിലെ പൊതുസ്ഥലങ്ങളിലാണ് ക്യാന്പുകൾ ആരംഭിക്കുക. മൃഗചികിത്സയ്ക്കൊപ്പം മരുന്നുകളും തീറ്റയും ക്യാന്പിൽ സൗജന്യമായി നൽകും.
നഷ്ടപ്പെട്ട വളർത്തു മൃഗങ്ങളുടെ ഇനം തിരിച്ചുള്ള വിവര ശേഖരണം നടത്താൻ നിർദേശിച്ചിട്ടുണ്ട്. തകർന്ന തൊഴുത്തുകളും മറ്റു സംവിധാനങ്ങളും ഉടൻ പുനർനിർമിക്കാൻ സംവിധാനം ഏർപ്പെടുത്തും. കന്നുകാലികൾ നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിക്കും. മിൽമ, കേരള ഫീഡ്സ്, ദേശീയ ക്ഷീരവികസന ബോർഡ് എന്നിവയുമായി സഹകരിച്ച് സൗജന്യമായി കാലിത്തീറ്റ വിതരണം ചെയ്യും. ആദ്യ ഘട്ടത്തിലേക്ക് 50 ടണ് കാലിത്തീറ്റ എത്തിച്ചിട്ടുണ്ട്.
സംസ്ഥാന പുനർനിർമാണം: മുൻ ചീഫ് സെക്രട്ടറിമാരുടെ അഭിപ്രായം തേടി
പ്രളയത്തെത്തുടർന്ന് സംസ്ഥാനത്തെ അടിയന്തരമായി പുനർനിർമിക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ആലോചിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ മുൻ ചീഫ് സെക്രട്ടറിമാരുടെ യോഗം ചേർന്നു. സ്വകാര്യ മേഖലയുടെ കൂടി സഹകരണത്തോടെ പുനർനിർമാണ പ്രവർത്തനങ്ങൾ എങ്ങനെ ഫലപ്രദമായി നടപ്പാക്കാൻ കഴിയുമെന്നും ആവശ്യമായ ധനം എങ്ങനെ സമാഹരിക്കാമെന്നും യോഗം ചർച്ച ചെയ്തു.
യോഗത്തിൽ ഉയർന്ന നിർദേശങ്ങൾ ക്രോഡീകരിച്ച് പ്രൊപ്പോസൽ സമർപ്പിക്കാൻ മുൻ ചീഫ് സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെ.എം. ഏബ്രഹാമിനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി.
പാഠപുസ്തകങ്ങൾ നഷ്ടപ്പെട്ട വിവരം 31നകം അറിയിക്കണം
11:46 PM Aug 21, 2018 | Deepika.com