തിരുവനന്തപുരം: പ്രളയക്കെടുതിയിൽ മാലിന്യ കൂന്പാരമായി മാറിയ 12372 വീടുകൾ ഇന്നലെ വൃത്തിയാക്കി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ദുരിതാശ്വാസ ക്യാന്പുകളുടെ പ്രവർത്തനവും മാലിന്യം നീക്കം ചെയ്യലും വെള്ളം കയറിയ വീടുകൾ വൃത്തിയാക്കലും കാര്യക്ഷമമായി മുന്നോട്ടുപോകുന്നുണ്ടെന്ന് യോഗം വിലയിരുത്തി. വീടുകൾ വൃത്തിയാക്കുന്നതിന് ഇന്നലെ തദ്ദേശസ്വയംഭരണ വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ 3,119 സ്ക്വാഡുകൾ ആയിരുന്നു പ്രവർത്തിച്ചത്.
അന്‍പതിനായിരം മീറ്റർ പൊതു ഓടകൾ വൃത്തിയാക്കി. പത്ത് ടണ്‍ പ്ലാസ്റ്റിക് ശേഖരിച്ചു. മൊത്തം 3,143 മൃഗങ്ങളുടെ ശവശരീരങ്ങൾ രണ്ടു ദിവസങ്ങളിലായി സംസ്കരിച്ചു.
എല്ലാ ക്യാന്പുകളിലും വൈദ്യപരിശോധനയും മരുന്നു വിതരണവും നടക്കുന്നു. ലോകാരോഗ്യസംഘടനയുടെ ഓഫീസർമാരും വിവിധ ജില്ലകളിൽ പ്രവർത്തനരംഗത്തുണ്ട്. പ്രമേഹം, ടി.ബി, കാൻസർ, ഹൈപ്പർടെൻഷൻ മുതലായ രോഗങ്ങൾക്കു വേണ്ടി സ്ഥിരമായി മരുന്നു കഴിക്കുന്നവരെ കണ്ടെത്തി അവർക്ക് മരുന്ന് ലഭ്യമാക്കാനും ആവശ്യമെങ്കിൽ ആശുപത്രിയിലേക്ക് മാറ്റാനും നിർദേശിച്ചിട്ടുണ്ട്. വിഷപ്പാന്പുകളുടെ ശല്യമുളളതുകൊണ്ട് എല്ലാ താലൂക്കാശുപത്രികളിലും ആൻറിവെനം ലഭ്യമാക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ സ്വകാര്യ ആശുപത്രികളിലും സർക്കാർ ഇത് നൽകും. പകർച്ചവ്യാധി തടയാനുളള മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്.
12372 വീടുകൾ വൃത്തിയാക്കി
11:46 PM Aug 21, 2018 | Deepika.com