തിരുവനന്തപുരം: പ്രളയദുരിതം കണക്കിലെടുത്തു സംസ്ഥാനത്തെ മുഴുവൻ തോട്ടം തൊഴിലാളികൾക്കും 15 കിലോ വീതം സൗജന്യ റേഷൻ അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
ഇതര സംസ്ഥാനങ്ങളും സന്നദ്ധ സംഘടനകളും വ്യക്തികളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നൽകുന്ന പണത്തിനു പുറമേ നൽകുന്ന സാധനസാമഗ്രികളും വ്യക്തമായ വ്യവസ്ഥയോടെ സ്വീകരിക്കും. അവ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന അർഹതപ്പെട്ടവർക്കു വിതരണം ചെയ്യും. തികയാത്ത സാധനങ്ങൾ സംസ്ഥാന ദുരന്തനിവാരണ ഫണ്ട് ഉപയോഗിച്ച് വാങ്ങി നൽകും.
രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെ പൊതുചടങ്ങിൽ ആദരിക്കുമ്പോൾ അവർക്ക് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുടെ സർട്ടിഫിക്കറ്റ് നൽകും.
രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ ആർമി, നേവി, എയർഫോഴ്സ്, കോസ്റ്റ് ഗാർഡ്, എൻഡിആർഎഫ്, സിആർപിഎഫ്, ബിഎസ്എഫ് എന്നിവയിലെ അംഗങ്ങളെയും പൊതുചടങ്ങിൽ ആദരിക്കും.
രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട പോലീസ്, ഫയർഫോഴ്സ്, റവന്യൂ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർക്കും ദുരന്തനിവാണ അഥോറിറ്റിയുടെ അഭിനന്ദന സർട്ടിഫിക്കറ്റ് നൽകും.
ദുരിതാശ്വാസ ക്യാമ്പിൽ കുടിശിക പിരിക്കരുതെന്നു മുഖ്യമന്ത്രി
ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരിൽ നിന്നു വായ്പാ കുടിശിക പിരിക്കാനുള്ള നടപടിയിൽ നിന്ന് സ്വകാര്യ പണമിടപാടു സ്ഥാപനങ്ങൾ പിന്തിരിയണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.
ജനങ്ങൾക്ക് ആശ്വാസം നൽകുന്ന നിലപാട് അവർ സ്വീകരിക്കണം. ക്യാമ്പുകളിലും മറ്റും കഴിയുന്നവർക്കു പണം അടയ്ക്കാൻ നിവൃത്തിയില്ല. പ്രളയബാധിത പ്രദേശങ്ങളിലെ ബാങ്ക് വായ്പകൾക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്.
വാണിജ്യബാങ്കുകൾക്കും സഹകരണ ബാങ്കുകൾക്കും ഇതു ബാധകമാണ്. ദുരിതത്തിൽ കഴിയുന്നവരിൽ നിന്ന് കുടിശിക പിരിക്കാനുളള്ള ചില സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ നിലപാട് വിഷമകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നെന്മാറ ഉരുൾപൊട്ടൽ
അഖിലയുടെ
ചികിത്സയ്ക്ക് ഏഴു ലക്ഷം
പാലക്കാട് നെന്മാറയിലെ ഉരുൾപൊട്ടലിൽ ഗുരുതരപരിക്കുകളോടെ രക്ഷപെടുത്തിയ അളുവാശേരിയിൽ അഖില (24) യുടെ ചികിത്സക്ക് ഏഴുലക്ഷം രൂപ അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
കോയന്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അഖില. ദുരന്തത്തിൽ അഖിലയുടെ അച്ഛനും അമ്മയും രണ്ട് സഹോദരിമാരും ഒരു സഹോദരിയുടെ കുഞ്ഞും മരിച്ചു. ഒരു സഹോദരനെ ഇനിയും കണ്ടെത്തിയിട്ടില്ല. കുടുംബത്തിൽ ദുരന്തത്തെ അതിജീവിച്ച ഏക വ്യക്തിയാണ് അഖില.
പാലക്കാട് ജില്ലാ ആശുപത്രിയിൽ വിദഗ്ധ ചികിത്സക്ക് സൗകര്യമില്ലാത്തതിനാലാണ് കോയന്പത്തൂരിലേക്ക് കൊണ്ടുപോയത്. കുതിരാനിൽ മണ്ണിടിഞ്ഞതിനാൽ തൃശൂർ മെഡിക്കൽ കോളജിലും എത്തിക്കാനായിരുന്നില്ല.
തോട്ടം തൊഴിലാളികൾക്ക് 15 കിലോ സൗജന്യ റേഷൻ
11:46 PM Aug 21, 2018 | Deepika.com