തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന ഗുരുതരമായ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ വാണിജ്യബാങ്കുകളിൽനിന്നുള്ള കാർഷികകടങ്ങളുടെ പലിശയ്ക്ക് ഒരു വർഷത്തെ മോറട്ടോറിയം പ്രഖ്യാപിച്ചു. സംസ്ഥാനത്തെ കാർഷിക മേഖലയിലുണ്ടായ കനത്ത നഷ്ടം പരിഗണിച്ചു കാർഷിക കടങ്ങളുടെ തിരിച്ചടവു കാലാവധി അഞ്ചു വർഷത്തേക്ക് പുനഃക്രമീകരിക്കാനും ഇന്നലെ ചേർന്ന സംസ്ഥാനതല ബാങ്കേഴ്സ് അവലോകന യോഗം തീരുമാനിച്ചു.
മന്ത്രി വി.എസ്. സുനിൽകുമാറിന്റെ അഭ്യർഥന പ്രകാരമാണ് ബാങ്കേഴ്സ് സമിതി തീരുമാനമെടുത്തത്. കാർഷിക കടങ്ങൾക്ക് സർഫേസി ആക്ട് പ്രകാരം ജപ്തി നടപടികൾ സ്വീകരിക്കുകയില്ലെന്നും അധികൃതർ ഉറപ്പുനൽകിയതായി മന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു.
2.8 ലക്ഷം കർഷകരുടെ 46,000 ഹെക്ടർ ഭൂമിയിലെ കൃഷിയാണു നശിച്ചത്. പ്രാഥമിക വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് 1050 കോടി രൂപയുടെ കൃഷിനാശമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
പ്രളയജലം ഇറങ്ങുന്നതോടെ മാത്രമേ പൂർണമായ നാശനഷ്ടം കണക്കാക്കാൻ കഴിയുകയുള്ളുവെന്നാണ് അധികൃതർ നൽകുന്ന വിവരം.
കാർഷിക കടങ്ങളുടെ കാലാവധി 5 വർഷമാക്കി
01:29 AM Aug 21, 2018 | Deepika.com