സംസ്ഥാനത്തെ പ്രളയദുരിതത്തിൽപെട്ടവരെ രക്ഷിക്കാനുള്ള ശ്രമം മിക്കവാറും പൂർത്തിയായി. ചെങ്ങന്നൂരിൽ ഒറ്റപ്പെട്ടുപോയവരെ എല്ലാംതന്നെ ബന്ധപ്പെടാൻ സാധിച്ചെന്ന് അധികൃതർ പറഞ്ഞു. എറണാകുളം, തൃശൂർ ജില്ലകളിലെ രക്ഷാപ്രർത്തനങ്ങൾ പൂർത്തീകരിച്ചെന്നു ജില്ലാ കളക്ടർമാർ പറഞ്ഞു. പാലക്കാട് ജില്ലയിലെ നെല്ലിയാന്പതി ഭാഗത്ത് ഹെലികോപ്റ്ററിൽ രക്ഷാപ്രവർത്തകരെ ഭക്ഷണസഹിതം എത്തിക്കാനുള്ള ശ്രമം വിജയിച്ചില്ല. കുട്ടനാട്ടിൽനിന്നുള്ള ഒഴിപ്പിക്കൽ വിജയകരമായി.
മഴ ശമിച്ചതോടെ ജലസംഭരണികളിൽനിന്നു തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് വീണ്ടും കുറച്ചു. ഇതോടെ ചെങ്ങന്നൂരിലും മറ്റും വെള്ളമിറങ്ങി. അതിനുശേഷമാണ് പാണ്ടനാട് ഭാഗത്തെ ഒറ്റപ്പെട്ടു പോയവരെ ബന്ധപ്പെട്ടത്. ഏതായാലും ആ പ്രദേശത്തു വലിയ ദുരന്തം ഉണ്ടായിക്കാണുമെന്ന ആശങ്കയും മാറി. അവസാനവട്ട പരിശോധനയ്ക്കു പോയത് പാക്കിസ്ഥാനിൽ മിന്നലാക്രമണം നടത്തിയവരിൽപ്പെട്ട 15 അംഗസംഘം, വ്യോമസേനയുടെ ഗരുഡ് കമാൻഡോസംഘം, കരസേന, ദേശീയ ദുരന്തനിവാരണ സേന, പോലീസ് എന്നിവ ചേർന്നാണ്. ചെറുബോട്ടുകളിൽ പോയ അവർ വീടുകളിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നു പരിശോധിച്ചു. ആരെയും കണ്ടെത്താനായില്ല.
നെല്ലിയാന്പതിയിൽ ആവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ ഡോക്ടർമാരടങ്ങിയ സംഘം നടന്നുചെന്ന് വൈദ്യസഹായം എത്തിച്ചു.എറണാകുളത്തെ പറവൂരിൽ കുത്തിയതോട്ടിൽ കെട്ടിടം ഇടിഞ്ഞുവീണ് മരിച്ചവരിൽ നാലുപേരുടെ മൃതദേഹങ്ങൾ ഇന്നലെ കണ്ടെടുത്തു. തലേന്നു രണ്ടു മൃതദേഹങ്ങൾ എടുത്തിരുന്നു. തൃശൂർ കരുവന്നൂരിൽ 50 വയസ് തോന്നിക്കുന്നു പുരുഷന്റെയും പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനു സമീപം മുങ്ങിമരിച്ച ഒരാളുടെയും മൃതദേഹങ്ങൾ കണ്ടെത്തി.സംസ്ഥാനത്ത് 75 ശതമാനം ജലവിതരണ പദ്ധതികളും പ്രവർത്തന സജ്ജമായതായി ജല അഥോറിറ്റി അവകാശപ്പെട്ടു. 804 പദ്ധതികളാണു പുനരാരംഭിച്ചത്. 283 എണ്ണം ഇനിയും പുനരാരംഭിച്ചിട്ടില്ല.
ചെങ്ങന്നൂരിൽ ആശ്വാസം, കുട്ടനാട്ടിലെ ഒഴിപ്പിക്കൽ വിജയകരം, ചില ജില്ലകളിൽ രക്ഷാപ്രവർത്തനം പൂർത്തിയായി
01:29 AM Aug 21, 2018 | Deepika.com