തൊടുപുഴ: മുല്ലപ്പെരിയാർ വിഷയത്തിൽ ആദ്യമാണെന്നു പറയാം, സുപ്രീംകോടതിയിൽ കേരളം നെഞ്ചുവിരിച്ചു നേടിയ വിജയം സമ്മാനിച്ചതിന്റെ ആവേശത്തിലാണ് അഭിഭാഷകനായ റസൽ ജോയി. “പെരുമഴയും പ്രളയവും വന്നിട്ടും മുല്ലപ്പെരിയാർ ജലനിരക്ക് 142 അടിയിൽ ഒരടി പോലും കുറയ്ക്കില്ലെന്നു തമിഴ്നാട് മുഖ്യമന്ത്രി കേരള മുഖ്യമന്ത്രിക്കു കത്തെഴുതി അപമാനിച്ചപ്പോൾ കേരളത്തിനുണ്ടായ വേദന കോടതിവിധിയിലൂടെ തീർത്തു.’’- ഇതു പറയുന്നതു സുപ്രീംകോടതിയിൽ മുല്ലപ്പെരിയാർ വിഷയത്തിൽ ഹർജി നൽകിയ ആലുവ നസ്രത്തിലെ അഡ്വ. റസൽ ജോയി. മുല്ലപ്പെരിയാർ വിഷയത്തിലേക്കു കടന്നുവരാനും പൊതുപ്രവർത്തകനായി മാറാനും ഇടയാക്കിയ അനുഭവം ദീപികയുമായി റസൽ ജോയി പങ്കുവയ്ക്കുന്നു. സേവ് കേരള എന്ന മനുഷ്യാവകാശ സംഘടനയുടെ സംസ്ഥാന പ്രസിഡന്റുകൂടിയാണ് അദ്ദേഹം.
ഞാനൊരു പൊതു പ്രവർത്തകനായിരുന്നില്ല. ഞാൻ മുല്ലപ്പെരിയാർ സ്ഥിതി ചെയ്യുന്ന ഇടുക്കി സ്വദേശിയുമല്ല. എങ്കിലും മുല്ലപ്പെരിയാർ വിഷയത്തിൽ കേരളം നിരന്തരം സുപ്രീംകോടതിയിൽ പരാജയപ്പെട്ടപ്പോൾ ഈ വിഷയം ഒന്നു പഠിക്കണമെന്നാഗ്രഹിച്ചു. മൂന്നു വർഷം പഠിച്ചു. കഴിഞ്ഞ വർഷം ഹർജി നൽകി. കേരളം പ്രളയക്കെടുതിയിൽ മുങ്ങിത്താഴുന്ന സമയത്തു സുപ്രീംകോടതി വീണ്ടും ഹർജി പരിഗണിച്ചു അനുകൂലമായ വിധി നൽകിയപ്പോൾ ആശ്വാസം.
വേണ്ടതു തെളിവുകൾ
മുല്ലപ്പെരിയാറിൽ കേരളം പുതിയ അണക്കെട്ട് നിർമിക്കുന്നതിനു തീരുമാനമെടുത്തതിനെ ചോദ്യംചെയ്തു തമിഴ്നാട് കൊടുത്ത ഹർജി പരിഗണിക്കുന്ന അവസരത്തിൽ സുപ്രീംകോടതി ചോദിച്ചു, പുതിയ അണക്കെട്ട് നിർമിക്കുന്നതുകൊണ്ട് എന്താണ് കുഴപ്പം? - ഞാൻ വിചാരിച്ചു സുപ്രീംകോടതിയിൽ കേരളത്തിന് അനുകൂലമായ വിധി ഉണ്ടാകുമെന്ന്. എന്നാൽ, വിധി വന്നപ്പോൾ തമിഴ്നാടിന് അനുകൂലമായി. ഒരു അഭിഭാഷകൻ എന്ന നിലയിൽ അന്നാണ് ഈ കേസൊന്നു ശരിക്കു പഠിക്കണമെന്നു തോന്നിയത്. കൊച്ചി യൂണിവേഴ്സിറ്റി ലോ ഡിപ്പാർട്ട്മെന്റും അധ്യാപകരും ഒരു പോലെ സഹായിച്ചു.
2017ൽ സുപ്രീംകോടതിയിൽ ഹർജി നൽകി (റിട്ട് പെറ്റീഷൻ (സിവിൽ) 878/17). ഒരു കാര്യം മനസിലായി. മുല്ലപ്പെരിയാർ വിഷയത്തിൽ കോടതിക്കു മുന്നിൽ വേണ്ടതു തെളിവുകളാണ്.കോടതി ഒരിക്കലും കേരളത്തിനെതിരായി നിൽക്കുന്നില്ല. കേരളത്തിനു വേണ്ടി കോടതിയിൽ ഹാജരാകുന്ന അഭിഭാഷകർ തെളിവുകൾ നിരത്തുന്നതിൽ പരാജയപ്പെടുന്നു- റസൽ ജോയി പറയുന്നു.സർക്കാരും അഭിഭാഷകരും കോടതിയിൽ ദുഃഖകരമായ മൗനം പാലിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
ആരാണ് എതിർക്കുന്നത്
കേരളത്തിൽനിന്നു പുറപ്പെടുന്ന ഭാഗ്യനദിയായിരുന്നു മുല്ലപ്പെരിയാർ. കേരളത്തിന്റെ മധ്യഭാഗത്തിലൂടെ ഒഴുകിക്കൊണ്ടിരുന്ന നദി. നിരവധി ചെറുനദികൾ ഇതിൽനിന്നു പുറപ്പെട്ടിരുന്നു. തമിഴ്നാട്ടിലൂടെ ഒഴുകുന്നില്ല. തമിഴ്നാട്ടിൽനിന്നു വരുന്ന ഒരു തുള്ളിവെള്ളം പോലും മുല്ലപ്പെരിയാറിലില്ല. എന്നിട്ടും ഇതു കേരള- തമിഴ്നാട് അന്തർ സംസ്ഥാന തർക്കമായി സർക്കാർ എഴുതിവച്ചിരിക്കുന്നു. കോടതിയിൽ ഈ പ്രശ്നം തീരുന്നതാണ് തമിഴ്നാട്ടിലെയും കേരളത്തിലെയും ജനങ്ങൾക്കു താൽപര്യം. എന്നാൽ, എതിര് നിൽക്കുന്നത് ആരാണെന്നു കണ്ടെത്തണം - അദ്ദേഹം പറഞ്ഞു.
ആറുമാസം മുന്പ് എന്റെ കേസിൽ അന്താരാഷ്ട്ര നിലവാരമുള്ള ദുരന്ത നിവാരണ സമിതികൾ രൂപികരിച്ചു ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്നു സുപ്രീം കോടതി കേരളത്തോടും തമിഴ്നാടിനോടും കേന്ദ്രസർക്കാരിനോടും ഉത്തരവിട്ടു. മൂന്നു സമിതികളും ഏകോപിച്ചു പ്രവർത്തിക്കണമെന്നും ഉത്തരവിട്ടു. എന്നാൽ, ഈ ഉത്തരവ് നടപ്പാക്കാത്തതുകൊണ്ടാണ് ഇപ്പോൾ ജനങ്ങൾ ജീവനു വേണ്ടി നെട്ടോട്ടം ഓടുന്നത്. ആരാണ് ശത്രുക്കൾ എന്നു ജനങ്ങൾ തിരിച്ചറിയണം- അദ്ദേഹം പറയുന്നു.
മിണ്ടാതെ എംഎൽഎമാർ
ഈ വിധിയുടെ കോപ്പി കേരളത്തിലെ 140 എംഎൽഎമാർക്ക് അയച്ചു കൊടുത്തു. ഏതാനും എംഎൽഎമാരെ നേരിട്ടും ഫോണിലും വിവരം അറിയിച്ചു. ഇന്നുവരെ ആരും ഇതിനെക്കുറിച്ചു നിയമസഭയിൽ പ്രതികരിച്ചില്ല.
ഭാര്യ അഭിഭാഷകയായ മഞ്ജു ജോസഫും മക്കളായ ജോണ്, റോസ്മേരി, സാറ എന്നിവരും റസൽ ജോയിക്കൊപ്പം ദുരിതാശ്വാസ പ്രവർത്തനത്തിനു രംഗത്തുണ്ട്.
ജോണ്സണ് വേങ്ങത്തടം
മുല്ലപ്പെരിയാർ: കേരളം തോൽക്കുന്നത് തെളിവു നൽകാത്തതിനാൽ-റസൽ ജോയി
01:11 AM Aug 21, 2018 | Deepika.com