പയ്യന്നൂർ: നാടെങ്ങും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുമ്പോൾ പയ്യന്നൂരിലെ വിദ്യാർഥികളുടെ മഹാദാനത്തിന്റെ വലിയവിശേഷം. കണ്ടങ്കാളി ഷേണായി സ്മാരക ഹയര്‍സെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി സ്വാഹയും അനുജന് ഒമ്പതാം ക്ലാസിലെ ബ്രഹ്മയുടേതുമാണ് സമാനതകളില്ലാത്ത കാരുണ്യഹസ്തം.
"ഞാനും അനുജന് ബ്രഹ്മയും കൂടി നമ്മുടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചെറിയ ഒരു സംഭാവന നല്കാന് ആഗ്രഹിക്കുന്നു. കൃഷിക്കാരനായ അച്ഛന് ഞങ്ങൾക്കുവേണ്ടി കരുതിവച്ചിരിക്കുന്ന ഭൂസ്വത്തില്നിന്ന് ഒരേക്കർ നല്കാൻ ഞങ്ങൾ തീരുമാനിച്ചു. ഇക്കാര്യം അറിയിച്ച് അച്ഛന്റെ അനുവാദവും ഞങ്ങൾ വാങ്ങി. ഇനി ഞങ്ങൾ എന്താണ് ചെയ്യേണ്ടത്’ എന്ന് ചോദിച്ചുകൊണ്ടുള്ള കത്ത് സ്വാഹയും ബ്രഹ്മയും സ്കൂൾ പ്രിൻസിപ്പൽ പി.വി. വിനോദ്കുമാറിന് ഇന്നലെ നൽകി.
മാവിച്ചേരി സ്വദേശി സ്വര്ഗംവീട്ടിൽ ശങ്കരന്റേയും വിധുബാലയുടേയും മക്കളാണ് ഇരുവരും. വൈപ്പിരിയം ആളക്കോളത്ത് ശങ്കരന്റെ പേരിലുള്ള സ്വത്തില്‍നിന്നാണ് 50 ലക്ഷം രൂപയോളം വിലവരുന്ന ഒരേക്കർ സ്ഥലം സംഭാവനനല്കാൻ കുട്ടികൾ തീരുമാനിച്ചത്. സ്കൂളിലെത്തിയിരുന്ന ശങ്കരന് മക്കളുടെ തീരുമാനത്തോട് യോജിക്കുന്നതായി അറിയിച്ചു. സ്വാഹയും ബ്രഹ്മയും സംസ്ഥാന ചെസ് ചാമ്പ്യന്മാരാണ്. നിരവധി തവണ ദേശീയതലത്തിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
കൈമാറ്റത്തിന് കടമ്പകളേറെ
പയ്യന്നൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് ഭൂമി സംഭാവന ചെയ്യുന്നതിന് കടമ്പകളേറെയുണ്ടെന്ന് പയ്യന്നൂര്‍ താലൂക്ക് ഓഫീസര്‍ കെ. രാജീവന്. ഭൂമിയുടെ ഉടമയുടെ കൈവശമുള്ളത് ജന്മാധാരമല്ല, തീറാധാരമാണ്.
നിലവിലുള്ള പ്രശ്നങ്ങള്‍ പരിഹരിച്ച് നികുതിയടച്ചാല്ത്തന്നെ ഈ ഭൂമി സര്‍ക്കാരിന് എന്ത് ചെയ്യാന്‍ കഴിയും എന്നതും വ്യക്തമല്ല. സര്‍ക്കാരിലേക്ക് രജിസ്റ്റര്‍ ചെയ്യുന്നതോടെ സര്ക്കാരിന്റേതായിത്തീരുന്ന വസ്തു സര്‍ക്കാരിന് വില്ക്കാന് കഴിയില്ല. ഈ സ്വത്ത് മറ്റാര്‍ക്കെങ്കിലും കൈകമാറ്റം ചെയ്ത് ആ പണം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുകയാണ് പ്രായോഗികമെന്ന് അദ്ദേഹം വിശദീകരിച്ചു.
നിയമ വ്യവഹാരങ്ങള്‍ നടക്കുന്ന സമയത്ത് നികുതിയടക്കുന്നതു സംബന്ധിച്ച് വാദിഭാഗത്തിനും പ്രതിഭാഗത്തിനും തഹസില്‍ദാര്‍ പലതവണ നോട്ടീസയച്ചിരുന്നത് ശ്രദ്ധയില്‍പ്പെട്ടതായി വില്ലേജ് ഓഫീസര്‍ പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് സ്ഥലം സംഭാവന ചെയ്യാനുള്ള സന്നദ്ധതയെ തുടര്‍ന്ന് സ്ഥലമുടമ നല്കിയ കോടതി രേഖകള്‍ പരിശോധിച്ച് സ്ഥലം അളന്നുവെന്നും സ്വത്ത് സംബന്ധിച്ച് മറ്റ് പ്രശ്നങ്ങള്‍ വല്ലതുമുണ്ടോയെന്ന് പരിശോധിച്ച് ചൊവ്വാഴ്ച തന്നെ തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും കാങ്കോല്‍ വില്ലേജ് ഓഫീസര്‍ ടി.സി. മുരളീധരൻ പറഞ്ഞു.
കുഞ്ഞു സഹോദരങ്ങളുടെ കാരുണ്യഹസ്തം മാതൃക
01:11 AM Aug 21, 2018 | Deepika.com