പത്തനംതിട്ട: ശബരിഗിരി പദ്ധതിയുടെ പന്പ, കക്കി - ആനത്തോട് സംഭരണികൾ പൂർണ സംഭരണശേഷിയിലായതിനാൽ ഓരോ മഴ കഴിയുന്പോഴും മുന്നറിയിപ്പുകളുമായി ജില്ലാഭരണകൂടം രംഗത്തെത്തുന്നത് തീരങ്ങളിൽ ആശങ്ക പരത്തുന്നു. നിലവിലെ സാഹചര്യത്തിൽ മുന്നറിയിപ്പ് നൽകിയേ മതിയാകൂവെന്നു ജില്ലാ കളക്ടർ പി.ബി. നൂഹും ഡാം സുരക്ഷാ അഥോറിറ്റിയും വ്യക്തമാക്കി.
കഴിഞ്ഞ വർഷം ഇതേസമയം 35 ശതമാനം മാത്രം വെള്ളമുണ്ടായിരുന്ന രണ്ട് സംഭരണികളിലും ഇന്നലെ ജലനിരപ്പ് 99 ശതമാനത്തിനടുത്താണ്. ഇതു കാരണം ഷട്ടറുകൾ പൂർണമായി അടച്ചിട്ടില്ല. വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമാകുകുയം നീരൊഴുക്ക് കൂടുകയും ചെയ്യുന്പോൾ കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കേണ്ടിവരുമെന്ന സാഹചര്യത്തിലാണ് ഓരോ മുന്നറിയിപ്പുകളും എത്തുന്നത്. എന്നാൽ, ഷട്ടറുകൾ മൂന്ന് അടിക്കു മുകളിലേക്ക് ഉയർത്തുന്പോൾ മാത്രമേ പന്പാനദി കരകവിയാറുള്ളൂവെന്നു പറയുന്നു. 14നു രാത്രി ഇത് ആറടി വരെ ഉയർത്തിയിരുന്നു. അപ്പോഴാണ് തീരങ്ങളിലേക്കു വെള്ളം കുതിച്ചു കയറിയത്. കഴിഞ്ഞ ഒന്പതിനാണ് കക്കി - ആനത്തോട് ഷട്ടർ ഇത്തവണ ആദ്യം തുറന്നത്. പിന്നാലെ പന്പയും തുറന്നു. ഇതിനുശേഷം ഷട്ടറുകൾ പൂർണമായി അടയ്ക്കാനായിട്ടില്ല.
ഇന്നലെ രാവിലത്തെ കണക്കിൽ 985.90 മീറ്ററാണ് പന്പ സംഭരണിയിലെ ജലനിരപ്പ്. 986.33 മീറ്ററാണ് പൂർണസംഭരണശേഷി. മൂന്നു ഷട്ടറുകൾ നിലവിൽ തുറന്നിട്ടുണ്ട്. കക്കി - ആനത്തോട് സംഭരണിയിൽ 981.30 മീറ്ററാണ് ജലനിരപ്പ്. 981.46 മീറ്ററാണ് പൂർണസംഭരണശേഷി. രണ്ട് ഷട്ടറുകൾ ഒന്നര അടി വീതം തുറന്നിട്ടുണ്ട്. മൂഴിയാർ ഡാമിൽ 192.35 മീറ്റർ വെള്ളമുണ്ട്. ഒരു ഷട്ടർ ഇന്നലെ രാവിലെ തുറന്നിരുന്നു.
ഷട്ടറുകൾ തുറന്നിരിക്കുന്നതു പന്പാനദിയിലെ ജലനിരപ്പ് കുറയാതിരിക്കാൻ കാരണമാണ്. നദിയിലെ ജലനിരപ്പ് താഴുന്നില്ലെങ്കിൽ പ്രളയജലം തീരങ്ങളിൽനിന്ന് ഒഴുകിപ്പോകാനും കാലതാമസമുണ്ടാകും. വൃഷ്ടി പ്രദേശങ്ങളിൽ മഴ ദുർബലമാകുന്നതായാണ് റിപ്പോർട്ടുകൾ.
സംഭരണികൾ വീണ്ടും തുറക്കുമെന്ന മുന്നറിയിപ്പ്; ആശങ്കയോടെ തീരം
12:36 AM Aug 21, 2018 | Deepika.com