പത്തനംതിട്ട: ഭക്ഷണവും വെള്ളവുമൊക്കെ ലഭിക്കുന്പോഴും ഉടുതുണിക്കു മറുതുണിയില്ലാതെ ക്യാന്പുകളിലെത്തിയവർ പ്രാഥമിക ആവശ്യങ്ങൾക്കു മുറവിളി കൂട്ടുന്നു. സമാനതകളില്ലാത്ത ദുരിതത്തിന്റെ നേർക്കാഴ്ചകളായി മാറുകയാണ് പത്തനംതിട്ടയിലെ ദുരിതാശ്വാസ ക്യാന്പുകൾ. വയോധികരും കൈക്കുഞ്ഞുങ്ങളുമായുള്ള സ്ത്രീകളും ഗർഭിണികളുമൊക്കെയാണ് ദുരിതമുഖത്ത് ഇപ്പോഴും കഷ്ടപ്പെടുന്നത്. ദുരിതാശ്വാസ ക്യാന്പുകളിലായ ഇവരുടെ ബുദ്ധിമുട്ടുകളേറെയാണ്.
പലേടങ്ങളിലും പായ ലഭിച്ചിട്ടില്ല. വസ്ത്രങ്ങൾ ഇഷ്ടംപോലെ വരുന്നുണ്ടെങ്കിലും സ്ത്രീകൾക്കു ബുദ്ധിമുട്ടുകളേറെയുണ്ട്. പ്രളയജലത്തിൽനിന്നു കരകയറിയ വസ്ത്രങ്ങൾ മാറാൻ ആകാത്തവർ ഇപ്പോഴുമുണ്ട്. പാവാട ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ തേടി ക്യാന്പുകളിൽ ധാരാളം പേരുണ്ട്. ആവശ്യങ്ങളറിഞ്ഞുള്ള സഹായമല്ല ദുരിതാശ്വാസമായി എത്തുന്നതെന്നു പരാതി. ചില സ്ഥലങ്ങളിൽ ഭക്ഷണം ആവശ്യത്തിലേറെയാണ്. എന്നാൽ, വെളിച്ചത്തിനു മെഴുകുതിരിയും പ്രാഥമിക സൗകര്യങ്ങളും ലഭ്യമല്ല. ക്യാന്പുകളിലെ ശൗചാലയങ്ങളുടെ കുറവ് സ്ത്രീകളെ വല്ലാതെ അലട്ടുന്നു. വീടുകളിലേക്ക് ഉടൻ താമസം മാറ്റാനാകാത്ത സ്ഥിതിയിലാണ് പത്തനംതിട്ട ജില്ലയിലെ മിക്ക ക്യാന്പുകളിലും കഴിയുന്നവർ.
തരുമോ കിടക്കാൻ ഒരു പായ?
12:23 AM Aug 21, 2018 | Deepika.com