തിരുവനന്തപുരം ജില്ലയിൽ 1355.5 ഹെക്ടർ സ്ഥലത്തെ കൃഷിനശിച്ചു
കാലവർഷക്കെടുതിയിൽ തിരുവനന്തപുരം ജില്ലയിൽ 1355.5 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു. ഇതിലൂടെ 81.36 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമികമായ കണക്ക്. കൃഷിഭവനുകൾ മുഖേന കൃഷിവകുപ്പ് ശേഖരിച്ച കണക്കുൾ പ്രകാരമാണ് കഴിഞ്ഞ ദിവസം വരെ ജില്ലയിൽ കാർഷികരംഗത്തുണ്ടായ നഷ്ടം വിലയിരുത്തിയിരിക്കുന്നത്. 13450 കർഷകർക്കാണ് കൃഷിനാശം മൂലം നഷ്ടമുണ്ടായിരിക്കുന്നത്. മലയോര മേഖലകളായ അന്പൂരി, നെടുമങ്ങാട്, പാലോട്, വിതുര തുടങ്ങിയ സ്ഥലങ്ങളിലാണ് വ്യാപക കൃഷിനാശം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മഴക്കെടുതി ഏറ്റവും കൂടുതൽ ബാധിച്ചത് വാഴകൃഷിയെയാണ്. കണക്കുകൾ പ്രകാരം 549 ഹെക്ടർ സ്ഥലത്തെ കുലച്ച വാഴ നശിച്ചു.108 ഹെക്ടർ സ്ഥലത്തെ വാഴത്തൈകൾ നശിച്ചു. 45 ഹെക്ടർ സ്ഥലത്ത് തെങ്ങുകൃഷിക്കും 293 ഹെക്ടറിലെ പച്ചക്കറി കൃഷിക്കും 132 ഹെക്ടറിലെ നെൽകൃഷിക്കും നാശം സംഭവിച്ചു. ജില്ലയിലെ മറ്റൊരു പ്രധാന കാർഷിക വിളയായ മരച്ചീനി കൃഷിയെയും പ്രളയം വൻതോതിൽ നഷ്ടത്തിലാക്കി. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 139 ഹെക്ടർ സ്ഥലത്തെ മരച്ചീനി കൃഷി നശിച്ചിട്ടുണ്ട്.
കൊല്ലത്ത് 5.84 കോടി രൂപയുടെ കൃഷിനഷ്ടം
കൊല്ലം ജില്ലയിലെ കാര്‍ഷിക മേഖലയില്‍ 5.84 കോടി രൂപയുടെ നാശനഷ്ടം വരുത്തിയതായാണ് പ്രാഥമിക കണക്ക്. പല പ്രദേശങ്ങളും വെള്ളത്തിനടിയിലായതിനാല്‍ അന്തിമ കണക്കെടുപ്പില്‍ നഷ്ടത്തിന്റെ തോത് ഗണ്യമായി ഉയര്‍ന്നേക്കും. 395.852 ഹെക്ടറില്‍ കൃഷിനാശമുണ്ടായി. 4182 കര്‍ഷകരെ ഇതു ബാധിച്ചു.
വാഴ, റബര്‍, കുരുമുളക്, തെങ്ങ് എന്നിവയാണ് പ്രധാനമായും നശിച്ചത്. പച്ചക്കറികള്‍, കിഴങ്ങുവര്‍ഗങ്ങള്‍, ഇഞ്ചി എന്നിവയും പ്രളയത്തില്‍ മുങ്ങി. ഒന്നാം വിള നെല്‍കൃഷി ആരംഭിച്ച സ്ഥലങ്ങളിലെല്ലാം വെള്ളം കയറിയിരിക്കുയാണ്.
കഴിഞ്ഞ മാസങ്ങളിലെ മഴക്കെടുതിയിയിലുണ്ടായ കൃഷിനാശം കൂടി കണക്കിലെടുക്കുമ്പോള്‍ ഇതുവരെയുള്ള നഷ്ടത്തിന്റെ കണക്ക് 11.08 കോടി രൂപയാണ്.
കോഴിക്കോട്ട് 18 കോടിയുടെ കൃഷിനാശം
ഇന്നലെ വരെ കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ ഓഫീസില്‍ ലഭിച്ച കണക്കുകളാണിത്. നാശനഷ്ടം നാലിരട്ടിയോളം വര്‍ധിക്കുമെന്നാണ് കൃഷി വകുപ്പ് അധികൃതര്‍ പറയുന്നത്.
ഇന്നലെ വരെയുള്ള കണക്കു പ്രകാരം മൊത്തം 626.7 ഹെക്ടര്‍ കൃഷിയാണ് നശിച്ചത്. കൊടുവള്ളി, കുന്നമംഗലം, മാവൂര്‍ മേഖലകളിലാണ് ഏറ്റവും കൂടുതല്‍ കൃഷിനാശമുണ്ടായത്.
60 ഹെക്ടര്‍ നെല്‍കൃഷിയും 15 ഹെക്ടര്‍ കപ്പ കൃഷിയും 10.85 ഹെക്ടർ കിഴങ്ങുവര്‍ഗ കൃഷിയും നശിച്ചിട്ടുണ്ട്. 13026 തെങ്ങുകളും 7,42,568 വാഴകളും, 13105 കമുകുകളും 3362 റബര്‍ മരങ്ങളും 107 ജാതിയും 2137 കുരുമുളക് ചെടികളും ഇന്നലെവരെ നശിച്ചിട്ടുണ്ടെന്നാണ് കൃഷിവകുപ്പിന്റെ കണക്ക് .
മലപ്പുറത്ത് 11,61,40,000 രൂപയുടെ നഷ്ടം
ജില്ലയിൽ 11,61,40,000 രൂപയുടെ നഷ്ടമുണ്ടായതായാണ് കൃഷിവകുപ്പിന്റെ പ്രാഥമിക കണക്ക്. 26442 കർഷകരാണ് കൃഷിനാശം മൂലം ദുരിതമനുഭവിക്കുന്നത്. 26659 തെങ്ങുകളും 108290 കമുകുകളും 614.716 ഹെക്ടർ നെൽകൃഷിയും 55620 റബർ മരങ്ങളും 27564 കുരുമുളകുചെടികളും 6493 ജാതി മരങ്ങളും 841.38 ഹെക്ടർ കപ്പയും 671.28 ഹെക്ടർ പച്ചക്കറി കൃഷിയും 172.212 ഹെക്ടർ കിഴങ്ങ് വർഗ കൃഷികളും 3363199 കുലച്ച വാഴകളും 1351649 കുലയ്ക്കാത്ത വാഴകളും പ്രളയത്തിൽ നശിച്ചു.
വയനാട്ടിൽ 36.9 കോടിയുടെ നഷ്ടം
ജില്ലയിൽ 36.9 കോടിയുടെ നഷ്ടമാണ് കർഷകർക്ക് സംഭവിച്ചത്. ഇതിൽ 32.4 കോടിയും വാഴ നശിച്ചതിലൂടെയാണ്. 1413600 കുലച്ച വാഴകളും 254000 കുലയ്ക്കാത്ത വാഴകളുമാണ് നശിച്ചത്. വൈത്തിരി താലൂക്കിലും മാനന്തവാടി താലൂക്കിലുമാണ് വാഴ ഏറെയും നശിച്ചത്. നെൽകൃഷിയിറക്കിയ വയലുകളിലെ ഞാറുമുഴുവൻ നശിച്ചു.
313 ഹെക്ടർ വയലിലെ നെൽകൃഷി നശിച്ചതായാണ് കൃഷിവകുപ്പ് നൽകുന്ന കണക്ക്. 60 ഹെക്ടറിലെ കപ്പയും 58 ഹെക്ടറിലെ ഇഞ്ചിയും 15 ഹെക്ടറിലെ പച്ചക്കറിയും 10 ഹെക്ടറോളം സ്ഥലത്തെ ചേന, ചേമ്പ് തുടങ്ങിയ കിഴങ്ങുവർഗങ്ങളും നശിച്ചു. ഇതിനു പുറമേ കമുക്-9169, തെങ്ങ്-199, റബർ5860, കുരുമുളക്-10680, കാപ്പി-46156 എന്നിങ്ങനെയാണ് കാർഷികമേഖലയിലെ നാശനഷ്ടം. അധിവൃഷ്ടിയിലൂടെ 670 ഹെക്ടർ നെല്ലും നഷ്ടപ്പെട്ടു.
കണ്ണൂരിൽ 24.48 കോടിയുടെ കൃഷിനാശം
ജില്ലയിൽ 24.48 കോടി രൂപയുടെ കൃഷിനാശമുണ്ടായെന്ന് പ്രാഥമിക വിലയിരുത്തൽ. 7430 കർഷകർ ദുരിതത്തിനിരയായി. 859.69 ഹെക്ടർ സ്ഥലത്താണ് കൃഷിനാശമുണ്ടായത്. വാഴയും റബറുമാണ് കൂടുതലായി നശിച്ചത്. 2,19,716 വാഴകളും 17,420 റബറും 448 ഹെക്ടർ നെൽകൃഷിയും നശിച്ചു.
ഇന്ന് ആരംഭിക്കുന്ന കൃഷിവകുപ്പിന്റെ ഓണച്ചന്തകളിലേക്ക് മലയോരമേഖലയിൽനിന്നുള്ള നാടൻ പച്ചക്കറികളുടെ വരവ് വളരെ കുറവാണ്.
അധികവില നൽകി കർഷകരിൽനിന്നു നേരിട്ട് ഉത്പന്നങ്ങൾ സംഭരിക്കുമെന്നറിയിച്ച ഓണച്ചന്തകളിലേക്കു കാര്യമായൊന്നും നൽകാനില്ലാതെ തകർന്നിരിക്കുകയാണ് കർഷകർ. വെള്ളരി, പച്ചമുളക്, ഇഞ്ചി, ചേന തുടങ്ങിയവ മാത്രമാണ് ഓണച്ചന്തകളിലേക്ക് എത്തിയിരിക്കുന്നത്. മറ്റുള്ള കൃഷികളൊക്കെ വ്യാപകമായി നശിച്ചു.
പാലക്കാട്ട് 40.02 കോടിയുടെ നഷ്ടം
പ്രളയക്കെടുതിയിൽ പാലക്കാട് ജില്ലയിലെ കാർഷികമേഖലയിൽ വൻ നഷ്ടം. ആകെ 6235 ഹെക്ടർ സ്ഥലത്തെ കൃഷി പൂർണമായും നശിച്ചതായാണ് കൃഷിവകുപ്പിന്റെ പ്രാഥമിക കണക്ക്. 40.02 കോടി രൂപയുടെ നഷ്ടമാണ് ഇതുമൂലം ഉണ്ടായത്.
5444 ഹെക്ടർ സ്ഥലത്തെ നെൽകൃഷിയും 241 ഹെക്ടർ സ്ഥലത്തെ കുലച്ച വാഴകളും 55 ഹെക്ടറിലെ കുലയ്ക്കാത്ത വാഴകളും 22 ഹെക്ടറിലെ തെങ്ങും 347 ഹെക്ടറിലെ പച്ചക്കറികൃഷിയും 49 ഹെക്ടറിലെ കപ്പയും 101 ഹെക്ടറിലെ മറ്റു കൃഷികളും നശിച്ചതായി പ്രിൻസിപ്പൽ കൃഷി ഓഫീസർ ഗീത വി. നായർ അറിയിച്ചു. ഓരോ വിഭാഗത്തിന്റെയും നഷ്ടക്കണക്കും അവർ അവതരിപ്പിച്ചു. അന്തിമ കണക്കെടുപ്പിൽ നഷ്ടം കൂടാനാണ് സാധ്യത.
സംസ്ഥാനത്തു വ്യാപക കൃഷിനാശം
11:59 PM Aug 20, 2018 | Deepika.com