ആലപ്പുഴ: കഴിഞ്ഞ അഞ്ചു ദിവസത്തെ പ്രളയതാണ്ഡവത്തിനു ശേഷം കുട്ടനാട്ടിൽ ജലനിരപ്പ് നേരിയ നിലയിൽ താഴ്ന്നു. ഇന്നലെ രാവിലെ മുതലുള്ള വേലിയിറക്ക സമയത്ത് ഏകദേശം മൂന്നിഞ്ചോളം ജലനിരപ്പ് താഴ്ന്നതായാണ് കുട്ടനാട്ടിൽ അവശേഷിക്കുന്നവരിൽനിന്ന് അറിയുന്നത്.
ഇന്നലെ മഴ മാറിനിന്നതും ആകാശം തെളിഞ്ഞതും വെള്ളമിറങ്ങാൻ സഹായമായി. പൊതുജലാശയങ്ങളിലെ വെള്ളം തെളിഞ്ഞു തുടങ്ങിയതു കിഴക്കൻ വെള്ളത്തിന്റെ വരവ് കുറഞ്ഞതിന്റെ സൂചനയാണ്. ഇതു ജലനിരപ്പ് കൂടുതൽ താഴാൻ സഹായകമാകുമെന്ന പ്രതീക്ഷയിലാണു വീടുവിട്ടു പോയ കുട്ടനാട്ടുകാർ. ഏറെക്കുറെ 95 ശതമാനം ആളുകളെയും പ്രളയഭൂമിയിൽനിന്ന് ഇന്നലെവരെ ഒഴിപ്പിച്ചിട്ടുണ്ടെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. ഇനിയും ആളുകളും കന്നുകാലികളടക്കമുള്ള വളർത്തുമൃഗങ്ങളും കുട്ടനാട്ടിൽ അവശേഷിക്കുന്നുണ്ട്. സർക്കാരിന്റെ ഭാഗത്തുനിന്നുള്ള രക്ഷപ്പെടുത്തൽ ഇന്നലെ അവസാനിപ്പിച്ചു. കരപറ്റിയെങ്കിലും ക്ഷീരകർഷകരുടെ മനസിപ്പോഴും കുട്ടനാട്ടിൽ തന്നെയാണ്.
തങ്ങളുടെ ഉപജീവനോപാധിയായ കന്നുകാലികളെ പ്രളയമുഖത്ത് ഉപേക്ഷിച്ചുപോരേണ്ടി വന്നതിന്റെ വേദനയിലാണ് ഇവർ. കന്നുകാലികളെ ഉപേക്ഷിച്ചു പോകാൻ തയാറാകാത്ത പലരെയും പോലീസ് നിർബന്ധപൂർവമാണു രക്ഷപ്പെടുത്തി കരയിൽ കൊണ്ടുവന്നത്.വെള്ളമിറങ്ങിത്തുടങ്ങിയാൽ തിരികെ വീടുകളിലെത്തി മിണ്ടാപ്രാണികളായ ഇവയുടെ സംരക്ഷണം ഉറപ്പാക്കണമെന്ന ചിന്തയിലാണ് ഇവർ.
വളർത്തു മൃഗങ്ങളെയും മാറ്റി
ഇന്നലെയും കുട്ടനാട്ടിൽ ഒറ്റപ്പെട്ടുപോയവരെ സുരക്ഷിതകേന്ദ്രങ്ങളിലെത്തിക്കുന്ന നടപടി തുടർന്നു. ആളുകൾക്കു പുറമേ കന്നുകാലികളടക്കമുള്ള വളർത്തുമൃഗങ്ങളെയും കുട്ടനാട്ടിൽനിന്നു മാറ്റി. വെള്ളത്തിനടിയിലായിരുന്ന നിരവധി ഇരുചക്രവാഹനങ്ങളും ജങ്കാറുകളിൽ കയറ്റി കരയിലേക്കു കൊണ്ടുവന്നു.
ജോണ്സണ് നൊറോണ
കുട്ടനാട്ടിൽ ജലനിരപ്പിൽ നേരിയ കുറവ്
11:59 PM Aug 20, 2018 | Deepika.com