ചങ്ങനാശേരി: കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളിൽ ജലനിരപ്പിനു മാറ്റമില്ലാതെ തുടരുന്നു. കുട്ടനാട്ടിൽനിന്ന് ഇന്നലെയും പതിനായിരത്തിലേറെപേർ ചങ്ങനാശേരിയിലെത്തി. ബോട്ടിലും വള്ളത്തിലും ദേശീയ ദുരന്തനിവാരണ സേനയുടെ രക്ഷാബോട്ടുകളിലുമായാണ് ആളുകൾ ഇന്നലെ ചങ്ങനാശേരിയിലെത്തിയത്.
ആലപ്പുഴ, എടത്വാ മേഖലകളിലേക്കും ഇന്നലെ കാൽലക്ഷത്തിനടുത്ത് ആളുകൾ രക്ഷപ്പെട്ടിട്ടുണ്ട്. കുട്ടനാട് താലൂക്കിന്റെ 11 പഞ്ചായത്തുകളിൽനിന്നുമായി 85 ശതമാനം പേരും ഒഴിഞ്ഞെന്നാണ് റനവ്യുവകുപ്പ് അധികൃതർ പറയുന്നത്. മഴയ്ക്കു നേരിയ ശമനം കണ്ടതോടെ ചില മേഖലകളിൽനിന്ന് ആളുകൾ ഒഴിഞ്ഞുപോകാൻ വൈമനസ്യം കാട്ടിയിട്ടുണ്ട്. എന്നാൽ, അപകട സാഹചര്യങ്ങൾ കണണക്കിലെടുത്ത് ഇവരും ഒഴിയണമെന്നു പോലീസും റവന്യുവകുപ്പും കർശന നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ നാലു ദിവസത്തിനിടെ ഒരു ലക്ഷത്തിനടുത്തു ആളുകൾ ചങ്ങനാശേരിയിലെത്തിയതായാണ് റവന്യുവകുപ്പിന്റെ ഏകദേശ കണക്ക്. എടത്വാ, ആലപ്പുഴ പ്രദേശങ്ങളിലേക്കും ഒരു ലക്ഷത്തിലധികം ആളുകൾ അഭയം പ്രാപിച്ചതായാണു വിവരം ലഭിക്കുന്നത്.
ഭൂരിപക്ഷം കുടുംബങ്ങളും ചങ്ങനാശേരി നഗരത്തിലേയും നെടുംകുന്നം, കറുകച്ചാൽ, വാകത്താനം, മാടപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം, കുറിച്ചി പഞ്ചായത്തുകളിലെ ബന്ധുവീടികളിലാണ് അഭയം തേടിയിരിക്കുന്നത്. ജില്ലാ കളക്ടർ ബി.എസ്.തിരുമേനി, ജില്ലാപോലീസ്മേധാവി ഹരിശങ്കർ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങളും ക്യാന്പുകളിലെ സുരക്ഷാക്രമീകരണങ്ങളും വിലയിരുത്തി.
കുട്ടനാട്ടിലെ മുഴുവൻ ജനങ്ങളെയും ഒഴിപ്പിക്കും
12:36 AM Aug 20, 2018 | Deepika.com