കൊച്ചി: ഉറ്റവരും സുഹൃത്തുക്കളുമായ നാലുപേർ വെള്ളത്തിനടിയിൽ മരിച്ചു കിടക്കുന്പോഴും നിസഹായരായി ജീവിതത്തിനും മരണത്തിനുമിടയിൽ കഴിച്ചുകൂട്ടുകയാണ് പറവൂർ കുന്നുകര പഞ്ചായത്തിലെ കുത്തിയതോട് സെന്റ് സേവ്യേഴ്സ് പള്ളി പാരിഷ്ഹാളിൽ അഭയം തേടിയ ആയിരത്തിലധികം പേർ.
പള്ളിമേട ഇടിഞ്ഞുവീണ് അപകടത്തിൽപെട്ട ആറു പേരിൽ രണ്ടു പേരുടെ മൃതദേഹം കണ്ടെടുത്തു. കുത്തിയതോട് സ്വദേശികളായ പനക്കൽ ജെയിംസ് (55), ശൗരിയാർ(45) എന്നിവരുടെ മൃതദേഹമാണ് ഇന്നലെ പുലർച്ചെ മൂന്നോടെ നാട്ടുകാരുടെ തെരച്ചിലിൽ കിട്ടിയത്. നാലു പേർക്കുള്ള തെരച്ചിൽ തുടരുകയാണ്. മൃതദേഹങ്ങൾ നാട്ടുകാർ ഇവിടെയെത്തിയ ദൗത്യസംഘത്തിനു കൈമാറി. തുടർന്ന് കുന്നുകര അടുവാശേരി വഴി അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെത്തിക്കുകയും തുടർന്ന് മെഡിക്കൽ കോളജിലേക്കു കൊണ്ടുപോവുകയുമായിരുന്നു. മൃതദേഹങ്ങൾ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ചാലക്കുടി പുഴയുടെ തീരത്ത് കുണ്ടൂർകടവിലാണ് ഈ പ്രദേശം. പുഴ കവിഞ്ഞു വെള്ളം ഇരച്ചെത്തിയതോടെ ഇവിടെ അഭയം തേടിയവർ പള്ളിമേടയുടെയും പാരീഷ്ഹാളിന്റെയും മുകളിലേക്ക് ഓടിക്ക യറുകയായിരുന്നു. ഇതിനുശേഷമാണ് ഇവർ നിന്നിരുന്ന പള്ളിമേടയുടെ ഒരുഭാഗം വെള്ളിയാഴ്ച ഇടിഞ്ഞു വീണത്. തൂണും വരാന്തയും ചേർന്ന ഭാഗമാണ് ഇടിഞ്ഞുവീണത്.
വെള്ളം കയറി ഒറ്റപ്പെട്ടുപോയ ഇവിടുള്ളവർക്ക് പുറംലോകവുമായി ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് സ്ഥലം എംഎൽഎകൂടിയായ വി.ഡി. സതീശനാണ് അപകടവിവരം പുറംലോകത്തെ അറിയിച്ചത്. ആറു ദിവസമായി ഇവിടെ കുടുങ്ങിക്കിടക്കുന്നവരുടെ അടുക്കലേക്ക് ഇന്നലെയാണു രക്ഷാസംഘത്തിന് എത്താൻ കഴിഞ്ഞത്. ആരും രക്ഷയ്ക്കില്ലാതെ ഒറ്റപ്പെട്ടു കഴിഞ്ഞ ഇവർ മുഴുവൻ നിയന്ത്രണവും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. രക്ഷാപ്രവർത്തകർക്കു നേരേയും ഇവർ രോഷത്തിന്റെ കെട്ടഴിച്ചു.
രക്ഷാപ്രവർത്തകർ എത്തുന്പോൾ ഭക്ഷണത്തിനും മരുന്നിനുമായി പൊട്ടിക്കരയുന്ന കുട്ടികളടക്കമുള്ള ആളുകളെയാണു കണ്ടത്. ബോട്ടിലും വള്ളത്തിലുമായി രക്ഷപ്പെടുത്തുന്നവരെ അഞ്ചു കിലോമീറ്റർ അകലെയുള്ള മാഞ്ഞാലി ഭാഗത്തേക്ക് കരയ്ക്കടുപ്പിക്കുകയാണ്.
മേഖലയിൽ കാര്യമായി ജലവിതാനം താഴുകയോ ഒഴുക്കു കുറയുകയോ ചെയ്തിട്ടില്ല. കുത്തൊഴുക്ക് ഇപ്പോഴും രക്ഷാപ്രവർത്തനത്തിനു തടസമാകുന്നുണ്ട്. ഇവിടെ കുടുങ്ങിക്കിടക്കുന്നവർക്ക് ടോറസ് ലോറിയിൽ ഭക്ഷണവും വെള്ളവും വിതരണം ചെയ്യുന്നുണ്ട്.
ചേതനയറ്റ് ഉറ്റവർ; നിസഹായരായി നിരവധിപേർ വെള്ളത്തിനു നടുവിൽ
12:36 AM Aug 20, 2018 | Deepika.com