ചെങ്ങന്നൂർ: രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുണ്ടെങ്കിലും ചെങ്ങന്നൂർ മേഖലയിൽ ഇപ്പോഴും നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണു സൂചന. ഇതിനിടെ, പലരും തങ്ങൾക്കൊപ്പം വരാൻ തയാറാകുന്നില്ലെന്ന സ്ഥിതിയുമുണ്ടെന്നു രക്ഷാപ്രവർത്തകർ പറയുന്നു. പാണ്ടനാട്, വെണ്മണി പഞ്ചായത്തുകളിലാണ് ഏറെയും പേർ കുടുങ്ങി ക്കിടക്കുന്നത്. ഹെലികോപ്റ്ററിലൂടെ എയർ ലിഫ്റ്റിംഗിനു സേന ശ്രമിക്കുന്നുണ്ടെങ്കിലും പലരും ഇതിനോടു സഹകരിക്കുന്നില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ. വെള്ളം വൈകാതെ ഇറങ്ങുമെന്നതിനാലാണ് പലരും പോരാത്തതെന്നു കരുതുന്നു.
രക്ഷപ്പെട്ട് എത്തിയവർ ബന്ധുക്കൾക്കായുള്ള തെരച്ചിലിലാണ്. പാണ്ടനാട് മേഖലയിൽ നിരവധി പേരെ കാണാനില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. പാണ്ടനാട് മേഖലയിൽ 97 ശതമാനത്തോളം പേരെയും രക്ഷപ്പെടുത്തിയിട്ടുണ്ടെന്നാണ് ഒൗദ്യോഗിക വിശദീകരണം. എന്നാൽ, നാട്ടുകാരുടെ കണക്കുപ്രകാരം നിരവധി പേർ ഭക്ഷണവും വെള്ളവും ലഭിക്കാതെ കുടുങ്ങിക്കിടക്കുന്നുണ്ട്.
ഇതിനിടെ, ചെങ്ങന്നൂരിന്റെ ഉൾപ്രദേശത്തേക്കു രക്ഷാപ്രവർത്തനത്തിനു പോയ ബോട്ടുകളെക്കുറിച്ചു യാതൊരു വിവരവും ഇല്ല. ഇവരുമായുള്ള വയർലെസ് ബന്ധവും നിലച്ചു. ഇവർക്കായി തെരച്ചിൽ നടത്തണമെന്നു മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. രോഗികളായിരുന്ന ബന്ധുക്കളെക്കുറിച്ച് ഒരറിവും ഇല്ലെന്നു രക്ഷപ്പെട്ട് എത്തിയവർ പറയുന്നു.
കക്കിഡാം വീണ്ടും തുറന്നതു മൂലം കിഴക്കൻഭാഗങ്ങളായ വെണ്മണി, ചെറിയനാട്, ആല തുടങ്ങിയ സ്ഥലങ്ങളിൽ ചെറിയ തോതിൽ വെള്ളമുയരാൻ സാധ്യതയുള്ളതിനാൽ മുൻകരുതൽ സ്വീകരിച്ചിട്ടുമുണ്ട്. ആലപ്പുഴ ജില്ലയ്ക്കായി ഒന്പതു ഹെലികോപ്റ്ററുകളും 15 നേവി ബോട്ടുകളും 280 മിലിട്ടറി സേന അംഗങ്ങളും പ്രവർത്തനങ്ങളിൽ സജീവമാണ്. ഇതിനിടെ, ആളുകൾ ഒഴിഞ്ഞുപോയ ഇടങ്ങളിൽ മോഷണം നടക്കുന്നതായുള്ള ആരോപണങ്ങളും സജീവമാണ്.
ചെങ്ങന്നൂരിൽ പുതിയ കൺട്രോൾ റൂം
ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി കണ്ട്രോൾ റൂം തുറക്കാൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിർദേശം നൽകി. വിവിധ ക്യാന്പുകളിലേക്കാവശ്യമായ മരുന്നുകളും ജീവനക്കാരെയുമെല്ലാം ഏകോപിപ്പിക്കുന്നതും ഈ കണ്ട്രോൾ റൂമിൽനിന്നാണ്. ഒരു രോഗിക്കു പോലും ചികിത്സ ലഭ്യമാകാത്ത സാഹചര്യം ഉണ്ടാകരുത്. കടുത്ത അസുഖമാണെങ്കിൽ വിദഗ്ധ ചികിത്സ ലഭ്യമാക്കാനുള്ള സൗകര്യം മെഡിക്കൽ സംഘം ഒരുക്കണമെന്നും മന്ത്രി വ്യക്തമാക്കി. ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ നടന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ചെങ്ങന്നൂരിൽ ആശങ്ക ഒഴിഞ്ഞില്ല
12:36 AM Aug 20, 2018 | Deepika.com