മങ്കൊന്പ്: പ്രളയം ഒറ്റപ്പെടുത്തിയ കുട്ടനാട്ടിൽനിന്ന് ഇന്നലെയും നൂറുകണക്കിനാളുകളെ ഒഴിപ്പിച്ചു സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി. ഇന്നലെ വൈകുന്നേരം നാലോടെ കഴിഞ്ഞ മൂന്നു ദിവസങ്ങളായി കാവാലം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിന്റെ ഒന്നാംനിലയിൽ കഴിഞ്ഞിരുന്ന അൻപതോളം പേരെ പ്രത്യേക ബോട്ടിൽ ആലപ്പുഴയിലെത്തിച്ചു. ഇതോടെ കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളിൽനിന്നുള്ള ഏകദേശം 95 ശതമാനം പേരെയും ഒഴിപ്പിച്ചു സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിയതായാണ് അധികൃതർ നൽകുന്ന വിവരം.
ജില്ലയുടെ വിവിധ പ്രദേശങ്ങളിലുള്ള 935 ക്യാന്പുകളിലായി 2.5 ലക്ഷത്തോളം പേരെ പുനരധിവസിപ്പിച്ചു. എന്നാൽ, ചങ്ങനാശേരി പ്രദേശത്തെ ക്യാന്പുകൾ, ബന്ധുവീടുകൾ എന്നിവിടങ്ങളിൽ അഭയം തേടിയവർ ഇതിലേറെയാണ്. ഇതിനിടെ അവസാനനിമിഷം വരെ അതിജീവനത്തിനായി ശ്രമിച്ചശേഷം ഇന്നലെ ചങ്ങനാശേരി, ആലപ്പുഴ എന്നിവിടങ്ങളിലുള്ള ബന്ധുവീടുകളിലേക്കു മാറിയവരുമേറെയാണ്. എന്നാൽ, എവിടെയെല്ലാം ആരെല്ലാം കുടുങ്ങിക്കിടക്കുന്നുവെന്ന കാര്യത്തിൽ വ്യക്തതയില്ല. പ്രായമേറെയായവരും, രോഗികളുമായി തനിച്ചു താമസിക്കുന്നവരെല്ലാം തന്നെ പുറംലോകത്തേയ്ക്കെത്തിയിട്ടുണ്ടോയെന്ന കാര്യത്തിൽ ആർക്കും ഉറപ്പില്ല. രക്ഷാപ്രവർത്തകർ എത്ര നിർബന്ധിച്ചിട്ടും കുട്ടനാട് വിട്ടുപോകാൻ തയാറാകാത്തവരുമുണ്ട്.
ക്ഷീരകർഷകർ, മറ്റ് വളർത്തു മൃഗങ്ങളുള്ളവർ എന്നിവരും പലേടങ്ങളിലും ഉള്ളതായും സൂചനയുണ്ട്. ആകെയുള്ള ഉപജീവനമാർഗമായ കന്നുകാലികളെ പ്രളയക്കയത്തിൽ ഉപേക്ഷിച്ചുപോകാൻ ഇവർ തയാറല്ല. വെള്ളമിറങ്ങിയശേഷം തിരികെയെത്തുന്പോൾ തങ്ങളുടെ അന്നം മുടങ്ങുമോയെന്ന ഭീതിയാണ് ഇവരെ അലട്ടുന്നത്. അധികൃതരുടെ നിർബന്ധം മൂലം ചന്പക്കുളം പ്രദേശത്തെ ക്ഷീരകർഷകരിൽ ചിലർ മക്കളെപ്പോലെ പരിപാലിച്ചിരുന്ന കന്നുകാലികളെ ഉപേക്ഷിച്ച് ഇന്നലെ സന്ധ്യയോടെ ആലപ്പുഴയിലേക്കു ബോട്ടുകയറി.
പ്രദേശത്തു വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനാകാത്തത് ആശയവിനിമയത്തിനു തടസമാകുന്നുണ്ട്. മൊബൈൽ നെറ്റ്വർക്കുകളെല്ലാം തന്നെ കഴിഞ്ഞ മൂന്നു ദിവസങ്ങളായി പണിമുടക്കിയിരിക്കുകയാണ്. വൈദ്യുതിയില്ലാത്തിനാൽ മൊബൈൽ ഫോണുകളെല്ലാംതന്നെ ഓഫായിക്കഴിഞ്ഞു. വെള്ളം പൂർണമായി ഇറങ്ങിയാൽ മാത്രമെ ഇവ പുനഃസ്ഥാപിക്കാനാകൂ.
കുട്ടനാട്ടിലെ പലായനം അവസാനഘട്ടത്തിൽ
12:36 AM Aug 20, 2018 | Deepika.com