തിരുവനന്തപുരം: ദുരന്തത്തെ നേരിടാൻ ഏറെ സാങ്കേതിക സഹായങ്ങളുടെ പിന്തുണയില്ലാതിരുന്നിട്ടും തങ്ങളുടെ അനുഭവവും മനുഷ്യസ്നേഹവും കരുത്താക്കിക്കൊണ്ടു രക്ഷാപ്രവർത്തനങ്ങളിൽ ഇടപെട്ട മത്സ്യത്തൊഴിലാളികൾക്ക് അതത് പ്രദേശങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സ്വീകരണം നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വലിയ സഹായമാണ് മത്സ്യബന്ധന ബോട്ടുകളും മത്സ്യതൊഴിലാളികളും നൽകിയിട്ടുള്ളത്. ബോട്ടുടമകളും പൊതുവെ നല്ലനിലയിൽ സഹകരിച്ചിട്ടുണ്ട്. ബോട്ടിന് ഇന്ധനത്തോടൊപ്പം തന്നെ ദിവസം 3000 രൂപ വച്ച് നൽകണമെന്ന നിർദേശവും നൽകിയിട്ടുണ്ട്. രക്ഷാ പ്രവർത്തനത്തിനിടയിൽ തകർന്നുപോയ ബോട്ടുകളുമുണ്ട്. അവയുടെ കേടുപാടുകൾ സർക്കാർ മേൽനോട്ടത്തിൽ തന്നെ തീർത്തുകൊടുക്കാൻ നിർദേശിച്ചിട്ടുണ്ട്. നശിച്ചു പോയ ബോട്ടുകളുടെ ഉടമകൾക്ക് ന്യായമായ നഷ്ടപരിഹാരം നൽകും. ദുരിതാശ്വാസ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനായി എങ്ങനെയാണോ ബോട്ടുകളെ എത്തിച്ചത് അതേ തരത്തിൽ തന്നെ അത് മടക്കിയെത്തിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സേനാവിഭാഗങ്ങൾ നമ്മുടെ രക്ഷാ പ്രവർത്തനത്തിന് നൽകിയ സഹായം വിലമതിക്കാനാവാത്തതാണ്. രക്ഷാദൗത്യം പൂർത്തിയാക്കി മടങ്ങുന്ന ഈ വിഭാഗങ്ങൾക്ക് സംസ്ഥാനത്തിന്റെ ആതിഥേയ മര്യാദയും സംസ്കാരവും ഉയർത്തിപ്പിടിക്കുന്നവിധം യാത്രയയപ്പ് നൽകാനും സർക്കാർ തീരുമാച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
രക്ഷാപ്രവർത്തനം: മത്സ്യത്തൊഴിലാളികളെ ആദരിക്കുമെന്ന് മുഖ്യമന്ത്രി
12:36 AM Aug 20, 2018 | Deepika.com