തിരുവനന്തപുരം: പ്രളയം മൂലം വീടുകളിൽ ഒറ്റപ്പെട്ടവർക്കും പാകം ചെയ്തു ഭക്ഷണം കഴിക്കാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്ന വീടുകളിലും ഭക്ഷണം നൽകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഹെലികോപ്റ്ററുകൾ, ബോട്ടുകൾ, വള്ളങ്ങൾ അതുപോലുള്ള എല്ലാവിധ സാധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ട് അത് വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ഊർജിതമായി നടന്നുവരുന്നുണ്ട്. അതു കൃത്യമായ സംവിധാനത്തിലൂടെ എത്തിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചുകഴിഞ്ഞിട്ടുണ്ട്.
ദുരിതബാധിതമേഖലകളിൽ വൈദ്യുതി സംവിധാനം തകർന്നുപോയിട്ടുണ്ട്. അവ പുനഃസ്ഥാപിക്കുക എന്നത് പ്രധാനമാണ്. കുടിവെള്ള പദ്ധതികൾക്കും തെരുവുവിളക്കുകൾക്കും വൈദ്യുതി പുനഃസ്ഥാപിക്കുക എന്നത് എറ്റവും പ്രഥമ ഉത്തരവാദിത്തമാണ്. അതോടൊപ്പം വീടുകളിലും കെട്ടിടങ്ങളിലും വൈദ്യുതി പുനഃസ്ഥാപിക്കും.
വേണ്ടത്ര മുൻകരുതലില്ലാതെ വൈദ്യുതി പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നത് അപകടം സൃഷ്ടിക്കുന്ന സ്ഥിതിയുണ്ടാക്കും. ഇക്കാര്യം പരിഗണിച്ചുകൊണ്ട് അപകടരഹിതമായി മുൻകരുതലുകളോടെ പുനസ്ഥാപിക്കുന്നതിനുള്ള നിർദേശങ്ങൾ വൈദ്യുതിവകുപ്പിനുനൽകിക്കഴിഞ്ഞിട്ടുണ്ട്. അതിനുള്ള പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചു.
പ്രളയത്തിനു ശേഷമുള്ള ശുചിത്വപരിപാലനം ഗൗരവതരമായ കാര്യമാണ്. കൃത്യമായ ശുചിത്വം പാലിച്ചില്ലെങ്കിൽ പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്നതിനുള്ള സാധ്യതകളുമുണ്ട്. ഇത് മുൻകൂട്ടി കണ്ടുകൊണ്ട് അവ പരിഹരിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. മാലിന്യവിമുക്തമായ നിലയിൽ തന്നെ കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിന് നിശ്ചയിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ മേൽക്കൈയിൽ ബഹുജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ ഇതിൽ ഇടപെടുന്നതിനുള്ള ആസൂത്രണം നടത്തിക്കഴിഞ്ഞിട്ടുണ്ട്.
ശുചിത്വ പരിപാലനത്തിനായി ഓരോ പഞ്ചായത്തുകളിലും ആറ് വീതം ഹെൽത്ത് ഇൻസ്പെക്ടർമാരെ ആരോഗ്യവകുപ്പ് കരാർ അടിസ്ഥാനത്തിൽ നിയമിക്കും. വീട് വൃത്തിയാക്കുന്ന പരിപാടി ആസൂത്രിതമായും കാര്യക്ഷമമായും നടപ്പാക്കുന്നതിന് ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, തദ്ദേശ സ്വയംഭരണ അഡീഷണൽ സെക്രട്ടറി എന്നിവർ ഉൾപ്പെടുന്ന ഉപസമിതി രൂപീകരിക്കാൻ തീരുമാനിച്ചു. വീടുകൾ വൃത്തിയാക്കുന്നതിനായി ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വീടുകളിൽ ഭക്ഷണമെത്തിക്കും: മുഖ്യമന്ത്രി
12:36 AM Aug 20, 2018 | Deepika.com