കാട്ടിക്കുളം(വയനാട്): ബാവലി ഗവണ്മെന്റ് ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽനിന്ന് അരി കടത്തിയ സംഭവത്തെക്കുറിച്ച് സബ് കളക്ടർ അന്വേഷിക്കും. കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് ദുരിതാശ്വാസ ക്യാമ്പിൽ കള്ളൻ കയറിയത്. രണ്ടു ചാക്ക് അരി കടത്തിയ ശേഷം വീണ്ടും മോഷ്ടിക്കുന്നതിനിടെ ക്യാമ്പിലെ അന്തേവാസികൾ ബഹളം വച്ചതിനെ തുടർന്ന് കള്ളൻ അരിച്ചാക്ക് ഉപേക്ഷിച്ച് ഓടിപ്പോയി. മുഖംമറച്ചായിരുന്നു മോഷ്ടാവ് ക്യാമ്പിൽനിന്നു അരി കടത്തിയത്.
അരി മോഷണം പോയത് ചോദ്യംചെയ്ത അന്തേവാസിയെ ചിലർ പിടിച്ച് തള്ളിയതിനെ തുടർന്ന് അന്തേവാസികൾ പ്രതിഷേധിക്കുകയും രാവിലത്തെ ഭക്ഷണം ഉപേക്ഷിക്കുകയും ചെയ്തു. ജില്ലാ കളക്ടർ എത്തിയാലെ ഭക്ഷണം കഴിക്കുവെന്ന പിടിവാശിയിൽ ആദിവാസി അമ്മമാർ ഉറച്ചുനിന്നതോടെ സബ് കളക്ടർ എൻ.എസ്.കെ. ഉമേഷ് ക്യാമ്പിലെത്തി പരാതി കേൾക്കുകയും കുറ്റക്കാരെ ഉടൻ പിടികൂടുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. തുടർന്ന് സബ് കളക്ടർ തന്നെ പ്രഭാത ഭക്ഷണം വിളമ്പി. അന്തേവാസികൾ കഴിക്കുകയും ചെയ്തു.
രണ്ടു ചാക്ക് തുണിയും മോഷണം പോയതായി ഇവർ പറഞ്ഞു. ക്യാമ്പിൽ വന്ന പുറത്തുനിന്നുള്ളവർ തങ്ങളെ അപമാനിച്ചതായി മീൻകൊല്ലി കോളനിയിലെ ബിന്ദു പറഞ്ഞു. ക്യാമ്പിൽ രാഷ്ട്രീയപരമായ വേർതിരിവ് കാണിച്ചെന്ന് ആരോപിച്ച് മീൻകൊല്ലിയിലെ അറുപതോളം പേർ ക്യാമ്പ് വിട്ടുപോയി.
ദുരിതാശ്വാസ ക്യാമ്പിൽ അരിമോഷണം
12:36 AM Aug 20, 2018 | Deepika.com