പത്തനംതിട്ട: 516 ദുരിതാശ്വാസ ക്യാമ്പുകളിലായി 75,536 ആളുകളാണ് ഇപ്പോള്‍ കഴിയുന്നത്.
തിരുവല്ലയില്‍ 275 ക്യാമ്പുകളിലായി 44,370 പേരും കോഴഞ്ചേരിയില്‍ 103 ക്യാമ്പുകളിലായി 15049 പേരും റാന്നിയില്‍ 45 ക്യാമ്പുകളിലായി 5,856 ആളുകളും കോന്നിയില്‍ 39 ക്യാമ്പുകളിലായി 4,255 പേരും അടൂരില്‍ 26 ക്യാമ്പുകളിലായി 4,305 പേരും മല്ലപ്പള്ളിയില്‍ 28 ക്യാമ്പുകളിലായി 1,341 പേരുമാണ് കഴിയുന്നത്.
ഇതു കൂടാതെ വീടു വിട്ടൊഴിഞ്ഞ നിരവധിയാളുകൾ ബന്ധു വീടുകളിലും സമീപ പ്രദേശങ്ങളിലെ ഉയർന്ന സ്ഥലങ്ങളിലും തന്പടിച്ചിട്ടുണ്ട്. ഇവരടക്കം ജില്ലയിൽ ഒരു ലക്ഷത്തിലധികം ആളുകൾ നേരിട്ടു ദുരിതബാധിതരാണ്. ഇവരോടൊപ്പം ഒന്നരലക്ഷം ആളുകൾകൂടി പ്രളയക്കെടുതികൾ നേരിട്ടോ അല്ലാതെയോ അനുഭവിച്ചുവരികയാണ്. സാധാരണ ജനജീവിതം തന്നെ കഴിഞ്ഞ അഞ്ചു ദിവസമായി പത്തനംതിട്ട ജില്ലയിൽ സ്തംഭിച്ചിരിക്കുകയാണ്. ഇന്നലെയാണ് ചില പ്രദേശങ്ങളിലെങ്കിലും വാഹനഗതാഗതം പുനഃസ്ഥാപിച്ചത്.
വൈദ്യുതി വിതരണവും ഭാഗികമായി പുനരാരംഭിച്ചു. ഇന്ധനക്ഷാമം തീർന്നിട്ടില്ല. പെട്രോളും ഡീസലും ചുരുക്കം ചില സ്ഥലങ്ങളിൽ മാത്രമേ ലഭ്യമായിട്ടുള്ളൂ. പാൽ വിതരണവും സംഭരണവും മിൽമ പുനരാരംഭിച്ചിട്ടില്ല. മൊബൈൽ ടവറുകൾ പ്രവർത്തനക്ഷമമായി വരുന്നതേയുള്ളൂ. ഇന്റർനെറ്റ് തകരാറു കാരണം ബാങ്കിംഗ് മേഖലയിലും ഭാഗികമായാണ് പ്രവർത്തനം. ചരക്കുഗതാഗതം നിലച്ചതോടെ വ്യാപാരസ്ഥാപനങ്ങളിലും സാധനങ്ങൾ തീർന്ന മട്ടിലാണ്.
പത്തനംതിട്ടയിൽ 75,536 പേർ ക്യാന്പുകളിൽ
12:35 AM Aug 20, 2018 | Deepika.com