പത്തനംതിട്ട: നാലു ദിവസത്തിലേറെയായി ഉറ്റവരെയും ഉടയവരെയും കണ്ടെത്താനോ ഫോണിലൂടെ അവരുടെ ശബ്ദം കേൾക്കാനോ ആകാത്ത വ്യഥയിലാണ് വലിയൊരു വിഭാഗം. വെള്ളം കയറിയ ആറന്മുള, ചെങ്ങന്നൂർ മേഖലയിലാണ് ഇത്തരം അന്വേഷണങ്ങൾ ഏറെ നടക്കുന്നത്. ഭാര്യയും മക്കളും അച്ഛനും അമ്മയും സഹോദരങ്ങളും എവിടെയെന്നറിയാതെ പലരും അലയുകയാണ്. അധികൃതർ നൽകുന്ന ഉറപ്പിൽ ഇവരൊക്കെ സുരക്ഷിതരാണെന്ന് ആശ്വസിക്കുന്നു.
ആശങ്കയോടെ
“പന്പയും അച്ചൻകോവിലും കരകവിഞ്ഞ് വെള്ളം കയറുന്നു, വീട് മുങ്ങുന്നു, ഞങ്ങൾ സുരക്ഷിതസ്ഥാനം തേടുകയാണ്. അല്ലെങ്കിൽ വീടിനു മുകളിൽ കഴിയുകയാണ് ’’ തുടങ്ങിയ സന്ദേശങ്ങൾ ഉറ്റവരുടെയും ഉടയവരുടേതുമായി കഴിഞ്ഞ ബുധൻ, വ്യാഴം ദിവസങ്ങളിലായി ലഭിച്ചിരുന്ന പലരുമാണ് ഇപ്പോഴും ഇവരെയൊക്കെ തേടി അലയുന്നത്. വൈദ്യുതിബന്ധവും മൊബൈലും നിശ്ചലമായതോടെ പിന്നീടു ബന്ധങ്ങൾ ഇല്ലാതായി. നേരിട്ടു കാണാനായി അവരുടെ താമസസ്ഥലങ്ങളിലേക്കു കടന്നു ചെല്ലാനുമാകാത്ത സ്ഥിതി. ഇത്തരത്തിൽ പരസ്പരം ബന്ധമില്ലാതെ ഓരോ രാത്രികളും തള്ളിനീക്കുകയായിരുന്നു പലരും.
ഒറ്റപ്പെട്ടു കഴിഞ്ഞിരുന്നവരെ രക്ഷാപ്രവർത്തകർ ഈ ദിവസങ്ങളിൽ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയിട്ടുണ്ടെന്നാണ് വിവരം. മറ്റു ചിലർ സ്വയം ഒരുക്കിയ രക്ഷാ കവാടങ്ങളിൽ അഭയം തേടിയിട്ടുണ്ട്. എന്നാൽ, പുറംലോകത്തേക്കെത്താൻ കഴിയാത്തവർ ഇനിയുമുണ്ടോയെന്ന ആശങ്ക ബാക്കിയുണ്ട്. മൊബൈൽ ചാർജ് ചെയ്ത് വിവരം ബന്ധുക്കളെ അറിയിക്കാൻ പലർക്കുമാകുന്നില്ല. ക്യാന്പിൽ കഴിയുന്നവർ എവിടെയാണെന്ന വിവരവും കൈമാറാനാകുന്നില്ല.
സന്ദേശങ്ങൾ
ക്യാന്പുകളിൽ കഴിയുന്നവരെ സംബന്ധിച്ച പൂർണവിവരങ്ങൾ റവന്യു അധികൃതരുടെ പക്കലും ലഭ്യമല്ല. കേരളത്തിനകത്തും പുറത്തുനിന്നുമായി നൂറുകണക്കിനു സന്ദേശങ്ങളാണ് തങ്ങളുടെ ഉറ്റവരെ തേടി ഇന്നലെയും എത്തിയത്. നവമാധ്യമങ്ങളിലൂടെ ശബ്ദസന്ദേശങ്ങൾ ഇട്ടവർ നിരവധി. നാലു ദിവസമായി യാതൊരു വിവരവും പലരെയുംകുറിച്ച് ഇല്ലായെന്നതാണ് ഇവരുടെയൊക്കെ ആശങ്ക. വയോധികരായ മാതാപിതാക്കൾ, ഗർഭിണികളായ ഭാര്യമാർ, കൈക്കുഞ്ഞുങ്ങളുമായുള്ള അമ്മമാർ തുടങ്ങിയവരെയൊക്കെ അന്വേഷിച്ച് ആളുകളെത്തുന്നുണ്ട്. എല്ലാ ക്യാന്പുകളിലും കഴിയുന്നവരുടെ പട്ടിക അതാത് സ്ഥലങ്ങളിൽ തയാറാക്കി നൽകാൻ ചുമതലയുള്ള റവന്യു ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിട്ടുണ്ട്.
ഉറ്റവരെയും ഉടയവരെയും തേടി
12:35 AM Aug 20, 2018 | Deepika.com