നെടുന്പാശേരി: കുന്നുകര ഗ്രാമ പഞ്ചായത്തിലെ കുത്തിയതോട് സെന്റ് തോമസ് പള്ളിയുടെ സമീപത്തുള്ള കെട്ടിടം ഇടിഞ്ഞുവീണ് ആറുപേർ മരിച്ചതായി വി.ഡി. സതീശൻ എംഎൽഎ. പ്രദേശവാസികളിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എംഎൽഎ ഇക്കാര്യം അറിയിച്ചത്. പ്രളയക്കെടുതിയിൽനിന്നു രക്ഷതേടിയെത്തിയ ഏതാനും പേർ കെട്ടിടത്തിലുണ്ടായിരുന്നു. ഇതിൽ ആറു പേർ മരിച്ചതായാണു വവിരം.
മരിച്ചവരിൽ അഞ്ചു പേർ കുന്നുകര സ്വദേശികളും ഒരാൾ പുത്തൻവേലിക്കര സ്വദാശിയുമാണെന്നു പറയുന്നു. എന്നാൽ, മൃതദേഹങ്ങൾ പുറത്തെടുത്ത് ആരൊക്കെയാണ് അപകടത്തിൽപ്പെട്ടതെന്നു സ്ഥിരീകരിക്കാനായിട്ടില്ല. ചാലക്കുടി പുഴയുടെ തീരത്താണ് ഈ പ്രദേശം. പുഴ കവിഞ്ഞു വെള്ളത്താൽ ചുറ്റപ്പെട്ട ഇവിടേക്കു രക്ഷാപ്രവർത്തനത്തിന് ആർക്കും എത്തിച്ചേരാൻ സാധിക്കാത്ത സ്ഥിതിയായിരുന്നു. വാർത്താവിനിമയ സംവിധാനങ്ങളും തകരാറിലാണ്. എംഎൽഎയ്ക്കും ഇവിടേക്ക് എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല. നിരവധിപ്പേർ ഇവിടെ കുടുങ്ങിക്കിടക്കുന്നതായുള്ള വാർത്തകൾ രണ്ടു ദിവസമായി സാമൂഹ്യമാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്നുണ്ടായിരുന്നു. രക്ഷാപ്രവർത്തനത്തിന് ഇവിടെ എത്തണമെന്ന് എല്ലാ കേന്ദ്രങ്ങളെയും ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്.
കുത്തിയതോടിൽ കെട്ടിടം ഇടിഞ്ഞ് ആറു പേർ മരിച്ചു
11:22 PM Aug 18, 2018 | Deepika.com