ചെറുതോണി: ഉപ്പുതോട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിൽ വൻമല ഇടിഞ്ഞ് ഒരാൾ മരിച്ചു. മൂന്നുപേരെ കാണാതായി. ഒരു കുടുംബത്തിലെ മൂന്നുപേരുൾപ്പെടെയാണ് അപകടത്തിൽപ്പെട്ടത്. ഉപ്പുതോട് ചിറ്റടിക്കവല അയ്യപ്പൻകുന്നേൽ മാത്യു (62) വാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തി. ഭാര്യ രാജമ്മ (50), മകൻ വിശാൽ (26), സുഹൃത്ത് കാർക്കാംതോട്ടിൽ റ്റിന്റു മാത്യു (26) എന്നിവരെയാണ് കാണാതായത്. വെള്ളിയാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു സംഭവം. കനത്ത മഴയത്ത് ഉരുൾപൊട്ടൽ ഭീഷണിയെത്തുടർന്ന് ഇവർ ഉപ്പുതോട് പള്ളിയിലുള്ള ദുരിതാശ്വാസ ക്യാന്പിലായിരുന്നു കഴിഞ്ഞിരുന്നത്. റ്റിന്റു നാളെ വിദേശത്തു പോകാനിരുന്നതാണ്.
വെള്ളിയാഴ്ച രാത്രി വിശാലും കുടുംബവും വീട്ടിലേക്കു പോയപ്പോൾ സുഹൃത്തും ഒപ്പം പോകുകയായിരുന്നു. ക്യാന്പിൽനിന്ന് 200 മീറ്റർ അകലെയാണ് ഇവരുടെ വീട്. ഇവർ വീട്ടിൽ മടങ്ങിയെത്തി അഞ്ചു മിനിറ്റിനു ശേഷം ഉരുൾപൊട്ടി വൻ മലയടക്കം ഇടിഞ്ഞു വീഴുകയാ യിരുന്നു. വീടുൾപ്പെടെ മണ്ണിനടിയിലായി. ഇന്നലെ നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് മാത്യുവിന്റെ മൃതദേഹം കണ്ടെത്തിയത്.
വീണ്ടും ഉരുൾപൊട്ടാനുള്ള സാധ്യതയും വൻതോതിൽ മണ്ണിടിഞ്ഞതും മൂലം നാട്ടുകാർക്കു തെരച്ചിൽ നടത്താനായില്ല. റ്റിന്റുവും വിശാലും കാലങ്ങളായി അടുത്ത സുഹൃത്തുക്കളായിരുന്നു. വിശാൽ വിദേശത്തേക്കു പോകുന്നതിനാലാണ് സുഹൃത്തിനൊപ്പം സൗഹൃദം പങ്കിടാൻ ഇവരുടെ വീട്ടിലേക്കു പോയത്. ഇതിനു സമീപത്തെ ചരളയിൽ ദിവാകരന്റെയും അരിമറ്റത്തിൽ അപ്പച്ചന്റെയൂം വീടുകളും തകർന്നു.
ഉപ്പുതോട്ടിൽ ഉരുൾപൊട്ടി ഒരാൾ മരിച്ചു; മൂന്നുപേരെ കാണാതായി
11:22 PM Aug 18, 2018 | Deepika.com