കൊച്ചി: ആറുനാൾ പ്രളയദുരന്തത്തിലേക്കു തള്ളിയിട്ട പെരുമഴ അൽപം ശമിക്കുകയും ചിലയിടങ്ങളിൽ വെള്ളം ഇറങ്ങിത്തുടങ്ങുകയും ചെയ്തതിന്റെ തെല്ലാശ്വാസത്തിലാണു എറണാകുളം ജില്ല. ജില്ലയുടെ കിഴക്കൻമേഖലകളിൽനിന്നു വെള്ളം ഇറങ്ങിത്തുടങ്ങിയതായാണു റിപ്പോർട്ടുകൾ. ആലുവയെ വിഴുങ്ങിയ പ്രളയജലത്തിനും കുറവു വന്നിട്ടുണ്ട്. പെരിയാറിൽ ഒന്നരയടിയോളം ജലനിരപ്പ് താഴ്ന്നു.
ആലുവ ബൈപാസ് റോഡ്, ബാങ്ക് ജംഗ്ഷൻ, പാലസ് റോഡ്, സ്വകാര്യ ബസ് സ്റ്റാൻഡ് എന്നിവിടങ്ങിൽനിന്ന് വൈകിട്ടോടെ വെള്ളം ഒഴിവായി. ഈ പ്രദേശങ്ങളിലെ വീടുകളിലേക്ക് ദുരിതാശ്വാസ ക്യാമ്പുകളിൽനിന്നു ചിലർ തിരികെയെത്തിയിട്ടുണ്ട്. കെഎസ്ആർടിസി ബസ് സർവീസ് ഭാഗികമായി ആരംഭിച്ചു. ദീർഘദൂര ബസ് സർവീസ് തുടങ്ങിയിട്ടുണ്ട്.
അതേസമയം പറവൂർ മേഖലയിൽ ഇപ്പോഴും വെള്ളക്കെട്ടിനു കുറവുണ്ടായിട്ടില്ല. വീണ്ടും ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുടർന്നു ജില്ലയിൽ റെഡ് അലർട്ട് ഇപ്പോഴും തുടരുകയാണ്.
മഴമാറിയ ആശ്വാസത്തിനിടയിലും മഴക്കെടുതിയിൽപ്പെട്ട് ഒമ്പതുപേർ കൂടി ജില്ലയിൽ ഇന്നലെ മരിച്ചു. അതോടെ രണ്ടു ദിവസത്തിനുള്ളിൽ ജില്ലയിൽ മരിച്ചവരുടെ എണ്ണം 16 ആയി. അങ്കമാലി നോർത്ത് കുത്തിയതോട് സെന്റ് തോമസ് പള്ളിയുടെ സമീപത്തുള്ള കെട്ടിടം ഇടിഞ്ഞുവീണ് ആറുപേർ ഇന്നലെ മരിച്ചു.
പറവൂർ വടക്കേക്കര കുമാരശേരി കൃഷ്ണ ഓഡിറ്റോറിയത്തിലെ ക്യാന്പിൽ കഴിയുകയായിരുന്ന മറവൻതുരുത്ത് കല്ലറയ്ക്കൽ സതീശൻ (65) ഹൃദയാഘാതം മൂലവും നായരന്പലത്തേക്ക് അരയറ്റം വെള്ളത്തിൽ റോഡിലൂടെ നടന്നുപോകുന്നതിനിടെ കുഴഞ്ഞുവീണു പറവൂർ സ്വദേശി നൗഷാദും (34) പോത്താനിക്കാട് റബർതോട്ടത്തിലെ വെള്ളക്കെട്ടിൽ വീണ് കൊച്ചുപാലിയത്ത് മാനുവൽ ചാക്കോയും (58) മരണമടഞ്ഞു.
കഴിഞ്ഞ 15ന് കാളിയാർ പുഴയിലെ വെള്ളപ്പൊക്കം കണ്ടു മടങ്ങവേ റോഡരികിലെ റബർത്തോട്ടത്തിലുണ്ടായ വെള്ളക്കെട്ടിലേക്കാണ് മാനുവൽ ചാക്കോ വീണത്. അന്നു മുതൽ തെരച്ചിൽ ആരംഭിച്ചെങ്കിലും ഇന്നലെ രാവിലെയാണ് മൃതദേഹം ലഭിച്ചത്. മൃതദേഹം സംസ്കരിച്ചു. ഭാര്യ: താന്നിക്കൽ കുടുംബാംഗം സാലി. മക്കൾ: സ്റ്റിനി മാനുവൽ (മനോരമ ന്യൂസ്), സ്റ്റിബോ. മരുമക്കൾ: ശരത്, പൊന്നു.
ജില്ലയുടെ കിഴക്കൻമേഖലയായ കോതമംഗലം, മൂവാറ്റുപുഴ, പെരുന്പാവൂർ മേഖലകളിൽ ഇന്നലെ കാര്യമായ തോതിൽ വെള്ളമിറങ്ങി. ടൗൺ മേഖലയിലും മറ്റും വാഹനഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. കടകളും വ്യാപാര സ്ഥാപനങ്ങളുമൊക്കെ തുറന്നു ശുചീകരിക്കുന്ന ജോലികൾ തുടങ്ങി. ഉയർന്ന സ്ഥലങ്ങളിലുള്ള വീടുകളിൽനിന്നൊക്കെ വെള്ളം ഇറങ്ങിയിട്ടുണ്ടെങ്കിലും താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിൽതന്നെയാണ്. ഇന്നും മഴ മാറിനിന്നാൽ കിഴക്കൻമേഖല വെള്ളക്കെട്ട് പിടിയിൽനിന്നു മോചനം നേടുമെന്നാണു വിലയിരുത്തൽ. ജില്ലയിലെ പ്രധാന അണക്കെട്ടുകളായ ഇടമലയാർ, ഭൂതത്താൻകെട്ട് ഡാമുകളിലെ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. വൃഷ്ടിപ്രദേശത്ത് മഴ നിന്നതും നീരൊഴുക്ക് കുറഞ്ഞതുമാണ് വെള്ളം കുറയാൻ കാരണം. ഇടമലയാറിന്റെ നാല് ഷട്ടറുകളും ഇന്നലെ ഒരു മീറ്ററാക്കി താഴ്ത്തി. 400 ഘനയടി വെള്ളം മാത്രമാണ് ഇപ്പോൾ പുറത്തേക്കു വിടുന്നുള്ളു. ഭൂതത്താൻകെട്ട് ഡാമിന്റെ ജലനിരപ്പ് ആറടിയായി കുറഞ്ഞിട്ടുണ്ട്. പ്രദേശത്ത് ഇന്നലെ ഇടവിട്ട് മഴയിരുന്നെങ്കിലും കാര്യമായ ബാധിച്ചില്ല. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ഗതാഗതം പുനഃസ്ഥാപിച്ചു.
കിഴക്കൻ മേഖലയിൽനിന്ന് ഒഴിവാകുന്ന വെള്ളം പറവൂർ, ഏലൂർ മേഖലകളിൽ കൂടുതൽ ദുരിതത്തിലാക്കി. ഇപ്പോൾ പ്രളയക്കെടുതി ഏറെ ബാധിച്ചിരിക്കുന്നത് പെരിയാർ ഒഴുകിയെത്തുന്ന തീരമേഖലകളിലാണ്. പറവൂരിന്റെ എല്ലാ സ്ഥലങ്ങളിലും വെള്ളം മൂടിക്കിടക്കുകയാണ്. ആളുകളൊക്കെ ദുരിതാശ്വാസ ക്യാന്പുകളിലാണ്.
ആയിരക്കണക്കിന് ആളുകൾ ഇപ്പോഴും പലസ്ഥലങ്ങളിലും ഒറ്റപ്പെട്ടുകിടക്കുന്നു. ഇവരെ രക്ഷിച്ച് സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റാനുള്ള തീവ്രശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. വീടിന്റെ രണ്ടാം നിലയിലും ടെറസിലുമൊക്കെ അഭയം തേടിയവർ ഇപ്പോഴും രക്ഷയ്ക്കായി വിളിച്ചുകൊണ്ടിരിക്കുകയാണ്. വാഹനങ്ങൾക്കും വള്ളങ്ങൾക്കും അങ്ങോട്ടേക്ക് എത്താനാകാത്തതിനാൽ രക്ഷാപ്രവർത്തനം പൂർണതോതിലാക്കാൻ കഴിഞ്ഞിട്ടില്ല.
ആലുവയിൽ വെള്ളം ഇറങ്ങുന്നു
11:22 PM Aug 18, 2018 | Deepika.com