കാട്ടിക്കുളം (വയനാട്): തിരുനെല്ലി പഞ്ചായത്തിലെ തൃശിലേരി കന്പമലയിൽ ഇന്നലെ പുലർച്ചെ ഉരുൾപൊട്ടി. ആളപായമില്ല. താഴ്വാരത്തെ ഹെക്ടർ കണക്കിനു തോട്ടവും കല്ലും മണ്ണും അടിഞ്ഞു നശിച്ചു. മാങ്ങക്കൊല്ലി കൃഷ്ണൻ, സുരേഷ്, സുബ്രഹ്മണ്യൻ എന്നിവരുടെ സ്ഥലത്താണ് കൂടുതൽ നാശം. മലവെള്ളം ജനവാസകേന്ദ്രത്തിൽനിന്നു മാറി ഒഴുകിയത് വലിയ ദുരന്തം ഒഴിവാക്കി.
തൃശിലേരി പ്ലാമൂലക്കുന്നിൽ മണ്ണിടിഞ്ഞു നാലു വീടുകൾ തകർന്നു. പ്ലാമൂല കോളനിയിലെ ദാസൻ, ലക്ഷ്മി, കുടംകുളം ഉണ്ണി, ശരത് എന്നിവരുടെ വീടുകളാണു തകർന്നത്. ഈ പ്രദേശത്തുള്ളവരെ രണ്ടാഴ്ച മുൻപ് ദുരിതാശ്വാസ ക്യാന്പിലേക്കു മാറ്റിയിരുന്നു. പ്ലാമൂലയിൽ നിരവധി വീടുകൾ നിലംപൊത്താറായ നിലയിലാണ്. തകർന്നുകിടക്കുകയാണ് തിരുനെല്ലി-സർവാണി-പനവല്ലി റോഡ്. അരണപ്പാറ വാകേരിയിലെ മൂന്നു ഹെക്ടർ പാടം മണ്ണടിഞ്ഞു നശിച്ചു. പാൽവെളിച്ചം, കക്കേരി, പുതിയൂർ, ചാലിഗദ്ദ, മുട്ടങ്ങര, ചെമ്മാട് എന്നിവിടങ്ങളിൽ 18 വീടുകൾ പൂർണമായും തകർന്നു. നിരവധി വീടുകൾ വെള്ളംകയറിക്കിടക്കുകയാണ്. കൂടൽക്കടവിൽനിന്നു ചാലിക്കത്തേക്കു പുഴയോരത്തുകൂടിയുള്ള റോഡിന്റെ ഒരു കിലോമീറ്ററോളം തകർന്നു.
തവിഞ്ഞാൽ ഉദയഗിരി ജിഎൽപി സ്കൂളിനു സമീപം ഏകദേശം ഒരു കിലോമീറ്റർ നീളത്തിൽ ഭൂമിയിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടു. ഇവിടത്തെ 30 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാന്പിലേക്കു മാറ്റി. പനമരം അമ്മാനി പാറവയൽ ശ്രീവിഹാർ ജയ്പ്രസാദിന്റെ വീടിനു മുകളിൽ മണ്ണിടിഞ്ഞു. കഴിഞ്ഞ ദിവസം പുലർച്ചെ വീടിനു പിന്നിൽ 20 മീറ്റർ ഉയരത്തിൽനിന്നാണ് മണ്ണിടിഞ്ഞത്.
വീട്ടുകാർ പരിക്കില്ലാതെ രക്ഷപെട്ടു. അടുക്കളയും കാർ ഷെഡും മണ്ണിൽ പുതഞ്ഞു.
തിരുനെല്ലി കന്പമലയിൽ ഉരുൾപൊട്ടൽ; ഹെക്ടർ കണക്കിനു തോട്ടം നശിച്ചു
11:22 PM Aug 18, 2018 | Deepika.com