തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയസാഹചര്യം കണക്കിലെടുത്ത് കൂടുതൽ ഹെലികോപ്റ്ററുകളും ബോട്ടുകളും സുരക്ഷാ ഉപകരണങ്ങളും ആവശ്യപ്പെട്ടിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. യഥാർഥ നഷ്ടം കണക്കാക്കിയശേഷം കൂടുതൽ സഹായം കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം തിരുവനന്തപുരത്തു മടങ്ങിയെത്തിയ അദ്ദേഹം പറഞ്ഞു.
സഹായം എത്തിക്കുന്നതു സംബന്ധിച്ചു പ്രധാനമന്ത്രി അപ്പോൾത്തന്നെ ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിട്ടുണ്ട്. കേരളത്തിലെ ദുരന്തങ്ങളേക്കുറിച്ചു മനസിലാക്കാൻ പ്രധാനമന്ത്രി ശ്രമിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് നേരത്തേ പ്രഖ്യാപിച്ച സഹായത്തിനുപുറമേ 500 കോടി അനുവദിക്കാൻ തയാറായത്.
വെള്ളപ്പൊക്കത്തിൽ അരിയും മറ്റു ഭക്ഷ്യധാന്യങ്ങളും ഗോഡൗണുകളിൽക്കിടന്നു നശിച്ച കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. കൂടുതൽ ആവശ്യങ്ങൾ ഉൾപ്പെടുത്തി പുതിയ നിവേദനം നൽകും.
ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാന്റെ പ്രസ്താവന അദ്ദേഹത്തിന്റെ വേവലാതി മൂലമാണെന്നും ഇതു സംബന്ധിച്ച ചോദ്യങ്ങൾക്കു മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു. അതിഗുരുതരമായ സ്ഥിതിയാണ് ചെങ്ങന്നൂരിലുള്ളത്. അവിടം കേന്ദ്രീകരിച്ചു കൂടുതൽ രക്ഷാപ്രവർത്തനം നടത്തും.
ആരെയും കുറ്റപ്പെടുത്താനില്ല. കുറ്റപ്പെടുത്തേണ്ട സമയമല്ലിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൂടുതൽ ഹെലികോപ്റ്ററുകൾ ആവശ്യപ്പട്ടു: മുഖ്യമന്ത്രി
11:22 PM Aug 18, 2018 | Deepika.com