പത്തനംതിട്ട: ജില്ലയെ പ്രളയം മൂടിയിട്ടു നാലുദിനം പിന്നിടുന്പോഴും സഹായമെത്താത്ത മേഖലകൾ നിരവധി. ഇന്നലെ തിരുവല്ല കേന്ദ്രീകരിച്ചായിരുന്നു പ്രധാന രക്ഷാപ്രവർത്തനം. അതേസമയം, ആറന്മുളയിലെ വിവിധ മേഖലകളിൽ നാലുദിനമായി ഒറ്റപ്പെട്ടു പോയ പലരെയുംകുറിച്ചു വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇന്നലെ നാവികസേനയുടെ ബോട്ടുകളാണ് ഏറെയും രക്ഷാപ്രവർത്തനം നടത്തിയത്. കുടുങ്ങിപ്പോയവർക്കു ഭക്ഷണം എത്തിക്കാനും ശ്രമങ്ങളുണ്ടായി. വൈദ്യസഹായം ആവശ്യമുള്ളവർക്ക് അതിനുള്ള ഏർപ്പാടുകൾ ചെയ്തിട്ടുണ്ടെങ്കിലും വെള്ളക്കെട്ടുകൾ കാരണം പലേടങ്ങളിലേക്കും ടീമിന് എത്താനാകുന്നില്ല.
കുടുങ്ങികിടക്കുന്ന എല്ലാവരെയും രക്ഷിക്കുന്നതിനു മാസ്റ്റർ പ്ലാൻ തയാറാക്കിയിട്ടുണ്ടെന്നും ഇത് ഇന്നോടെ പൂർത്തീകരിക്കുമെന്നും പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി. നൂഹ് പറഞ്ഞു. മന്ത്രി മാത്യു ടി. തോമസ്, ഡിഐജി ഷെഫീൻ അഹമ്മദ്, ജില്ലാ കളക്ടർ പി.ബി. നൂഹ്, ജില്ലാ പോലീസ് മേധാവി ടി. നാരായണൻ എന്നിവർ തിരുവല്ല കേന്ദ്രീകരിച്ച് ഇന്നത്തെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കും.
പ്രളയക്കെടുതി രൂക്ഷമായ പെരിങ്ങര, നെടുന്പ്രം, നിരണം, കടപ്ര, കുറ്റൂർ തുടങ്ങിയ വില്ലേജുകൾ കേന്ദ്രീകരിച്ചായിരുന്നു ഇന്നലെ തിരുവല്ലയിലെ രക്ഷാപ്രവർത്തനം. ആറന്മുളയിലെ ആറാട്ടുപുഴ ഉൾപ്പെടെയുള്ള മേഖലകളിൽ കുടുങ്ങികിടക്കുന്നവരെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റിയിട്ടുണ്ട്. ഇന്നലെ ഏറ്റവും കൂടുതൽ രക്ഷാപ്രവർത്തനം നടത്തിയത് ആറന്മുളയിലും കോഴഞ്ചേരി താലൂക്കിലെ മറ്റു പ്രദേശങ്ങളിലുമായിരുന്നു. റാന്നി താലൂക്കിൽ രക്ഷാപ്രവർത്തനം ഏകദേശം പൂർത്തിയായിട്ടുണ്ട്. വീടുകളിൽനിന്നു മാറാൻ സന്നദ്ധരല്ലാത്തവർ മാത്രമാണ് ഇപ്പോഴും തുടരുന്നത്. അടൂർ താലൂക്കിലെ പന്തളം മേഖലയിലും കരസേനയുടെ കൂടി സഹായത്തോടെ രക്ഷാപ്രവർത്തനം തുടരുകയാണ്.
രക്ഷാപ്രവർത്തകരെ കാത്ത് നാലാം ദിനവും ആറന്മുള
10:33 PM Aug 18, 2018 | Deepika.com