പാലാ: രൂപതയിലെ കോട്ടയം, ഇടുക്കി ജില്ലകളിലെ ഉരുൾപൊട്ടിയ പ്രദേശങ്ങൾ പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ഇന്നലെ സന്ദർശിച്ചു. വെള്ളികുളം, മംഗളഗിരി, മൂലമറ്റം, മുട്ടം, ഇലപ്പള്ളി പ്രദേശങ്ങളാണ് സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തിയത്. സഹായമെത്രാൻ മാർ ജേക്കബ് മുരിക്കനും സ്ഥലങ്ങൾ സന്ദർശിച്ചു.
ആവശ്യമായ ഭക്ഷണവും മറ്റു സാധനങ്ങളും പാലാ രൂപതയുടെ നേതൃത്വത്തിൽ നൽകുമെന്ന് ബിഷപ്പ് ഉറപ്പു നൽകി. നിലവിലുള്ള പുനരധിവാസ പ്രവർത്തനങ്ങളിൽ തൃപ്തി രേഖപ്പെടുത്തിയ പിതാവ് വിവിധ ക്യാന്പുകളിലെ നാനാജാതി മതസ്ഥരെ ആശ്വസിപ്പിച്ചു.
വെള്ളികുളം പള്ളിവികാരി ഫാ. ഓസ്റ്റിൻ കച്ചിറമറ്റം, മൂലമറ്റം പള്ളി വികാരി ഫാ.ജോർജ് മണ്ഡപത്തിൽ, അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് കീരാന്തടം, ഇലപ്പള്ളി വികാരി ഫാ.പോൾ പാറപ്ലാക്കൽ, മംഗളഗിരി പള്ളി വികാരി ഫാ.ജോസഫ് മൈലപ്പറന്പിൽ, ശാന്തിഗിരി പള്ളി വികാരി ഫാ. ജോസഫ് കൊച്ചുമുറി എന്നിവരും ബിഷപ്പിനൊപ്പമുണ്ടായിരുന്നു.
സഹായം നൽകാൻ ആഹ്വാനം
പാലാ: പ്രളയക്കെടുതിയുടെയും ഗുരുതരമായ പ്രതിസന്ധിയുടെയും പശ്ചാത്തലത്തിൽ സാന്പത്തികവും അല്ലാതെയുമുള്ള സമാഹരണങ്ങൾ അകമഴിഞ്ഞു നൽകാൻ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് രൂപതാംഗങ്ങളോട് അഭ്യർഥിച്ചു.
ഇന്നു രൂപതയിലെ എല്ലാ ദൈവാലയങ്ങളിലും സ്ഥാപനങ്ങളിലും വായിക്കാൻ നൽകിയ സർക്കുലറിലാണ് ഈ ആഹ്വാനം. രൂപതയിലെ ഇടവകകളോട് ബന്ധപ്പെട്ട പാരീഷ്ഹാൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റു സ്ഥാപനങ്ങൾ എന്നിവ ദുരിതാശ്വാസ ക്യാന്പുകൾക്കായി നൽകാനും എല്ലാ ദൈവാലയങ്ങളിലും സമർപ്പിത സമൂഹങ്ങളിലും സ്ഥാപനങ്ങളിലും തിരുമണിക്കൂർ ആരാധനയും പ്രത്യേക പ്രാർഥനാ ശുശ്രൂഷകളും നടത്താനും നിർദേശമുണ്ട്.
സമാഹരണത്തിനു ഭക്ഷ്യവസ്തുകളും നിത്യോപയോഗസാധനങ്ങളും വസ്ത്രങ്ങളും രൂപതയുടെ സാമൂഹ്യക്ഷേമ പ്രസ്ഥാനമായ പാലാ സോഷ്യൽ സർവീസ് സൊസൈറ്റി (പിഎസ്ഡബ്ല്യുഎസ് ) വഴി നൽകാം. നല്ല കാലാവസ്ഥ വേഗം സംജാതമാകാൻ എല്ലാവരുടെയും തീഷ്ണമായ പ്രാർഥനയും പരിത്യാഗ പ്രവൃത്തികളും തുടർന്നും ഉണ്ടാകണമെന്ന് ഓർമിപ്പിച്ചുകൊണ്ടാണ് സർക്കുലർ അവസാനിക്കുന്നത്.
ഇടവകകൾ കേന്ദ്രീകരിച്ചുള്ള സാന്പത്തിക സമാഹരണം പാലാ സൗത്ത് ഇന്ത്യൻ ബാങ്ക് അക്കൗണ്ട് നന്പർ 0062053000007225 വഴി രൂപതാകേന്ദ്രത്തിൽ എത്തിക്കണം.
മാർ കല്ലറങ്ങാട്ട് ഉരുൾപൊട്ടിയ പ്രദേശങ്ങൾ സന്ദർശിച്ചു
10:17 PM Aug 18, 2018 | Deepika.com