ചങ്ങനാശേരി: സഹായം അഭ്യർഥിച്ചു വെള്ളത്താൽ ചുറ്റപ്പെട്ട ആയിരങ്ങളുടെ ദീനരോദനം കുട്ടനാടിന്റെ കണ്ണീരായി മാറിയിരിക്കുകയാണ്. രക്ഷാപ്രവർത്തനങ്ങളുമായി ചങ്ങനാശേരി അതിരൂപതയടക്കം നിരവധി സന്നദ്ധ സംഘടനകൾ സജീവമായി രംഗത്തുണ്ട്. കുട്ടനാട്ടിലെ വെള്ളക്കെട്ടിൽനിന്ന് എത്തുന്നതിനിടെ തളർന്നു വീണവരെയും രോഗികളെയുമായി ആംബുലൻസുകൾ ചങ്ങനാശേരി നഗരത്തിലൂടെ ചീറിപ്പായുന്നു.
ചങ്ങനാശേരി പാലാത്ര കണ്സ്ട്രഷൻസ്, കുറുന്പനാടം ഓവേലിൽ കണ്സ്ട്രഷൻസ്, കാഞ്ഞിരപ്പള്ളി മയിൽപ്പീലി കണ്സ്ട്രക്ഷൻസ്എന്നിവരുടെ ടോറസുകളിലാണ് അതിസാഹസികമായി എസി റോഡിൽ ആളുകളെ രക്ഷപ്പെടുത്തി പെരുന്നയിലെത്തിക്കുന്നത്. വിവിധ സ്ഥാപനങ്ങളുടെ പത്ത് ആംബുലൻസുകളും സ്കൂൾ ബസുകളും ആളുകളെ ആശുപത്രികളിലും ക്യാന്പുകളിലും എത്തിക്കുന്നുണ്ട്.
ആശ്വാസമായി പോലീസ്, റവന്യു, മോട്ടോർ വാഹനവകുപ്പ്, ആരോഗ്യവകുപ്പ് എന്നിവരും സജീവമായി രംഗത്തുണ്ട്. അത്യാഹിതഘട്ടത്തിലെ സ്വകാര്യവ്യക്തികളുടെ യും സന്നദ്ധ സംഘടനകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും നിസ്വാർഥമായ സേവനം ദുരിതത്തിൽ ആശ്വാസം പകരുകയാണ്.
കുട്ടനാട്ടിൽ എങ്ങും ദീനരോദനം
10:17 PM Aug 18, 2018 | Deepika.com