തൊടുപുഴ: കേരളത്തിന്റെ സുരക്ഷ മുൻനിർത്തി മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയിലേക്ക് താഴ്ത്തണമെന്ന സുപ്രീംകോടതി നിരീക്ഷണം നടപ്പാക്കുന്നതിൽ തമിഴ്നാടിനു വിമുഖത.
കേന്ദ്രസർക്കാർ നിലപാടും ഇതായിരിക്കെ പരമോന്നത നീതിപീഠത്തിന്റെ നിർദേശം പുറത്തുവന്ന് 24 മണിക്കൂർ പിന്നിടുന്പോഴും അണക്കെട്ടിലെ ജലനിരപ്പ് 141.30 അടിയാണ്. 13 സ്പിൽവേ ഷട്ടറുകളും മൂന്നടി വീതമാണ് ഉയർത്തിയിരിക്കുന്നത്. ജനങ്ങളെ ബാധിക്കാത്ത രീതിയിൽ വെള്ളം തുറന്നു വിടുമെന്നും ജനങ്ങളുടെയും അണക്കെട്ടിന്റെയും സുരക്ഷയാണു പ്രധാനമെന്നുമാണു കേന്ദ്രം കോടതിയെ അറിയിച്ചത്. ജലനിരപ്പ് സുപ്രീംകോടതി അനുവദിച്ച പരിധിയായ 142 അടിക്കു മുകളിലേക്ക് ഉയർന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഇടുക്കി സ്വദേശി റസൽ ജോയി സമർപ്പിച്ച ഹർജിയിലാണു കോടതി നിരീക്ഷണം.
വെള്ളം കുറച്ചു
അതേസമയം, പെരിയാറ്റിലേക്കുള്ള നീരൊഴുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ഇടുക്കി അണക്കെട്ടിൽനിന്ന് പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കുറച്ചു. സെക്കൻഡിൽ 15 ലക്ഷം ലിറ്ററായിരുന്നത് എട്ടു ലക്ഷമായാണ് കുറച്ചത്. ചെറുതോണി അണക്കെട്ടിന്റെ ഒന്ന്, അഞ്ച് നന്പർ ഷട്ടറുകൾ ഒരു മീറ്റർ വീതവും രണ്ട്, മൂന്ന്, നാല് ഷട്ടറുകൾ 1.9 മീറ്റർ വീതവുമാണ് ഉയർത്തിയിരിക്കുന്നത്. 2401.88 അടിയാണ് അണക്കെട്ടിലെ ഇന്നലെ വൈകിട്ടു നാലിലുള്ള ജലനിരപ്പ്. സെക്കൻഡിൽ 1.15 ലക്ഷം ലിറ്റർ വെള്ളം മൂലമറ്റം പവർ ഹൗസിൽ ഉത്പാദനത്തിനായി എടുക്കുന്നുണ്ട്. 1.493 കോടി യൂണിറ്റായിരുന്നു മൂലമറ്റത്തെ ഇന്നലത്തെ ഉത്പാദനം. 10.04 സെന്റിമീറ്റർ മഴ ഇന്നലെ വൃഷ്ടിപ്രദേശത്ത് രേഖപ്പെടുത്തി. വെള്ളിയാഴ്ച രാത്രി മുതലാണ് ഇടുക്കിയിൽനിന്നുള്ള വെള്ളത്തിന്റെ അളവ് കുറക്കാനാരംഭിച്ചത്. ആദ്യം 12 ലക്ഷം ലിറ്ററായും പിന്നീട് ഇന്നലെ പുലർച്ചെ 11 ലക്ഷം, രാവിലെ എട്ടിന് 10 എന്നിങ്ങനെയാണ് അളവ് കുറച്ചത്. രാവിലെ 10 ഓടെയാണ് എട്ട് ലക്ഷമായി കുറച്ചു.
ഡാമിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവിൽ കാര്യമായ ഏറ്റക്കുറച്ചിൽ ഉണ്ട്. ഇത് ജലനിരപ്പ് കുറയുന്നതിനു തടസമാകുകയാണ്. 12 ലക്ഷം ലിറ്റർ വെള്ളം സെക്കൻഡിൽ സംഭരണിയിലേക്ക് ഒഴുകിയെത്തുന്നുണ്ട്. നീരൊഴുക്ക് ഇനിയും കൂടുകയാണെങ്കിൽ വീണ്ടും കൂടുതൽ വെള്ളം തുറന്നുവിടാൻ കെഎസ്ഇബി നിർബന്ധിതമാകും.
ജോണ്സണ് വേങ്ങത്തടം
ഇടുക്കിയിൽ തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചു
10:01 PM Aug 18, 2018 | Deepika.com