കൊച്ചി: പ്രളയക്കെടുതിയെത്തുടർന്നു വരുംദിവസങ്ങളിൽ നിത്യോപയോഗസാധനങ്ങൾക്കു ക്ഷാമം ഉണ്ടാകുമെന്ന പേടിയിൽ ആളുകൾ വൻതോതിൽ സാധനങ്ങൾ വാങ്ങിക്കൂട്ടിയതോടെ കടകളിൽ അവശ്യസാധനങ്ങൾക്കു ക്ഷാമം നേരിടുന്നതായി വ്യാപാരികൾ. വെള്ളം കയറിയതിനെത്തുടർന്നു പലയിടങ്ങളിലും കടകൾ അടഞ്ഞു കിടക്കുകയാണ്. മറ്റിടങ്ങളിലാകട്ടെ ഏതാനും ചില കടകൾ മാത്രമാണു പ്രവർത്തിക്കുന്നത്.
കൊച്ചി നഗരത്തിൽ തുറന്നു പ്രവർത്തിക്കുന്ന പലചരക്കു കടകളിൽ അരി ഉൾപ്പെടെ ആവശ്യസാധനങ്ങൾ വാങ്ങാൻ ഇന്നലെ വൻതിരക്കാണ് അനുഭവപ്പെട്ടത്. ഷോപ്പിംഗ് മാളുകളിലുൾപ്പെടെ മിക്ക കടകളിലും ഇന്നലെ വൈകുന്നേരത്തോടെ സാധനങ്ങൾ തീർന്നു. ദുരിതാശ്വാസ ക്യാന്പുകളിലേക്ക് സാധനം എത്തിക്കുന്നവരെ ഇതു പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ക്യാന്പിൽ ഭക്ഷണം നൽകുന്നതിനായി അരിയും പായ്ക്കറ്റ് ഫുഡും വലിയതോതിൽ വാങ്ങാനെത്തുന്നവർക്കു സാധനങ്ങൾ നൽകാനാകാത്ത അവസ്ഥയാണെന്നു കടയുടമകൾ പറഞ്ഞു. മാർക്കറ്റിൽ പച്ചക്കറി വാങ്ങാനാളില്ലാതെ നശിച്ചുപോകുന്ന അവസ്ഥയാണ്. സംസ്ഥാനത്തെ പച്ചക്കറിക്കൃഷി മഴക്കെടുതിയിൽ നശിച്ചതിനാൽ തമിഴ്നാട്ടിൽനിന്നാണ് എത്തിച്ചിരുന്നത്.
പ്രളയത്തെത്തുടർന്നു വ്യാപാരമേഖയിൽ ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നും ഇതിൽനിന്നു കരകയറാൻ കുറഞ്ഞത് ആറ് മാസമെങ്കിലും വേണമെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടി.
ക്ഷാമമുണ്ടാകുമെന്ന ഭയം; സാധനങ്ങൾ വാങ്ങിക്കൂട്ടുന്നു
10:01 PM Aug 18, 2018 | Deepika.com