കൊച്ചി: പെരിയാർപുഴ കരകവിഞ്ഞൊഴുകുന്നതിനു പുറമെ കൊച്ചി കായലിലെ ജലനിരപ്പും ഉയർന്നതോടെ പ്രളയജലം കൊച്ചി നഗരത്തിലേക്കും കടന്നു. നഗരത്തിലൂടെ കടന്നുപോകുന്ന പേരണ്ടൂർ കനാൽ കരകവിഞ്ഞിരിക്കുകയാണ്. കനാലിൽ കൂടുതൽ വെള്ളം ഉയർന്നാൽ കൊച്ചി നഗരപ്രദേശങ്ങളും വെള്ളത്തിലാകും.
പച്ചാളം, വടുതല, ഇടപ്പള്ളി, ചേരാനെല്ലൂർ ഭാഗങ്ങളിൽ നിലവിൽത്തന്നെ വെള്ളം കയറിയിട്ടുണ്ട്. പച്ചാളം കാട്ടിക്കുളങ്ങര ക്ഷേത്രത്തിനു സമീപത്തെ വീടുകളിൽ വെള്ളം കയറി. ഇവിടെനിന്ന് ആളുകളോടു മാറിതാമസിക്കാൻ പോലീസും റെസിഡൻസ് അസോസിയേഷനുകളും നിർദേശം നൽകിക്കഴിഞ്ഞു. ഇടപ്പള്ളി തോടും നിറഞ്ഞൊഴുകുകയാണ്. ഇന്നലെ പകൽ മഴ മാറിനിൽക്കുകയായിരുന്നു. മഴ കൂടി പെയ്താൽ കനാലിലും തോട്ടിലും വെള്ളമുയരുന്നതു വേഗത്തിലാകും. നഗരമേഖലയിലേക്കും വെള്ളക്കെട്ട് വ്യാപിക്കുന്ന അടിയന്തര സാഹചര്യത്തെ എങ്ങനെ നേരിടാമെന്ന ആലോചനയിലാണു കൊച്ചി കോർപറേഷൻ അധികൃതർ.
എറണാകുളം-അങ്കമാലി റോഡിൽ വ്യാഴാഴ്ച ആലുവയ്ക്കു സമീപം കന്പിനിപ്പടിവരെയാണു വെള്ളമെത്തിയതെങ്കിൽ ഇന്നലെ അന്പാട്ടുകാവ് പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി. പെരിയാറിൽനിന്നു മുട്ടാർപുഴയിലേക്കു കയറിയ വെള്ളം പുഴ കവിഞ്ഞ് ഒഴുകുകയാണ്. മുട്ടാറിന്റെ തീരത്തുള്ള പ്രദേശങ്ങളൊക്കെ വെള്ളത്തിൽ മുങ്ങി. കളമശേരി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്കും വെള്ളം കയറി.
അന്പാട്ടുകാവ് വരെ വെള്ളം എത്തിയിട്ടുള്ളതിനാൽ ഇടപ്പള്ളി-ആലുവ ദേശീയപാതയിലെ ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്. കളമശേരി പ്രീമിയർ വരെ മാത്രമെ നിലവിൽ വാഹനഗതാഗതമുള്ളു. ബസ് സർവീസുകൾ ഇവിടെ അവസാനിപ്പിക്കാനാണു മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെ നിർദേശം. വെള്ളം ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നതിനാൽ ഗതാഗതം ഇനിയും നിയന്ത്രിക്കേണ്ടിവരും.
കൊച്ചി മെട്രോയേയും പ്രളയം ബാധിച്ചിട്ടുണ്ട്. മുട്ടം യാർഡിനു പിന്നാലെ ആലുവ, കന്പനിപ്പടി, അന്പാട്ട്കാവ് സ്റ്റേഷനുകളുടെ പടിയും കവിഞ്ഞു വെള്ളം ഉയർന്നു. ആലുവ സ്റ്റേഷന് അടിയിലുള്ള പാർക്കിംഗ് ഏരിയയും പുറത്തെ പാർക്കിംഗ് ഏരിയയും വെള്ളത്തിൽ മുങ്ങി. മൂന്നു സ്റ്റേഷനുകളിലെയും ജനറേറ്റർ റൂമിൽ വെള്ളം കയറി. ഇതോടെ ലിഫ്റ്റുകളും എസ്കലേറ്ററും നിശ്ചലമായി. പ്രതികൂല സാഹചര്യത്തിലും മെട്രോ പരമാവധി സർവീസ് നടത്തുന്നുണ്ട്.
കളമശേരിയിൽനിന്നുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനാൽ കലൂർ സബ് സ്റ്റേഷനിൽനിന്നു പവർ കണക്ഷനെടുത്താണ് ഇന്നലെ മെട്രോ സർവീസ് നടത്തിയത്. മുട്ടത്തെ സിഗ്നലിംഗ് കണ്ട്രോൾ സിസ്റ്റം ഷട്ട് ഡൗണ് ചെയ്തിരിക്കുന്നതിനാൽ മുട്ടം, പാലാരിവട്ടം സ്റ്റേഷനുകളിൽനിന്നാണ് ഇപ്പോൾ സിഗ്നൽ നിയന്ത്രണം. അതിന്റേതായ കാലതാമസം മെട്രോ സർവീസിൽ നേരിടുന്നുണ്ട്. 25 കിലോമീറ്റർ സ്പീഡിലാണ് സർവീസ് നടത്തുന്നത്. സ്റ്റേഷനുകളിൽ ചിലപ്പോൾ അധികസമയം നിർത്തിയിടേണ്ടിവരുന്നുണ്ട്.
ആലുവ-എറണാകുളം റൂട്ടിൽ റോഡ് ഗതാഗതം പൂർണമായും നിലച്ചതിനാൽ ആലുവ പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർ മെട്രോ സർവീസിനെ ആശ്രയിച്ചാണു നഗരത്തിലെത്തുന്നത്. മെട്രോ യാത്ര ഇന്നലെയും സൗജന്യമായിരുന്നു.
പ്രളയജലം കൊച്ചി നഗരത്തിലേക്കും
12:15 AM Aug 18, 2018 | Deepika.com