തിരുവനന്തപുരം: സംസ്ഥാനത്തെ 14 ജില്ലകളും പ്രളയബാധിതമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നാലു ജില്ലകളിലെ സ്ഥിതിയാണ് അതീവ ഗുരുതരം. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ ആയിരക്കണക്കിനു പേരാണ് ഒറ്റപ്പെട്ടു കിടക്കുന്നത്. ഇവരെ രക്ഷിച്ചു പുറത്തെത്തിക്കാൻ കേന്ദ്ര സേനാവിഭാഗങ്ങളും സംസ്ഥാന ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും ഒത്തുചേർന്ന പ്രവർത്തനമാണു നടത്തുന്നതെന്ന് അദ്ദേഹം അറിയിച്ചു.
പ്രളയക്കെടുതിയിൽപ്പെട്ട 4000 പേരെ ദുരന്ത പ്രതികരണ സേന ഇതുവരെ രക്ഷപ്പെടുത്തി. നാവിക സേന 550 പേരെയും രക്ഷിച്ചു. കുടുങ്ങിക്കിടക്കുന്നവരുടെ കൃത്യമായ കണക്കു ലഭ്യമാക്കാൻ ജില്ലാ ഭരണകൂടങ്ങൾക്കു നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ക്യാമ്പുകളിൽ 2.23 ലക്ഷം പേർ
52,856 കുടുംബങ്ങളിലെ 2.23 ലക്ഷം പേർ 1,568 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നു.
ഒറ്റപ്പെട്ടു കഴിയുന്നവരെ രക്ഷിക്കാൻ കൂടുതൽ ഹെലികോപ്റ്ററുകൾ രംഗത്തുണ്ട്. ചാലക്കുടി (മൂന്ന്), എറണാകുളം (അഞ്ച്), പത്തനംതിട്ട, ആലപ്പുഴ ഒന്നു വീതം എന്നിങ്ങനെ ഇന്നലെ രാവിലെ മുതൽ രംഗത്തുണ്ട്. കൂടാതെ 11 ഹെലികോപ്റ്ററുകൾ കൂടി ഉടനെ ലഭ്യമാക്കുമെന്ന് എയർഫോഴ്സ് അറിയിച്ചിട്ടുണ്ട്. നാവികസേനയുടെ മാത്രം മൂന്നു ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തന രംഗത്തുണ്ട്.
ഇന്നലെ 150-ൽ ഏറെ ബോട്ടുകൾ അധികമായി എത്തിച്ചു. ചെങ്ങന്നൂർ, ചാലക്കുടി മേഖലകളിലെ ചില സ്ഥലങ്ങളിൾ ഒറ്റപ്പെട്ടുപോയവരെ ഹെലികോപ്റ്ററുകൾ ഉപയോഗിച്ചു മാത്രമേ രക്ഷപ്പെടുത്താൻ കഴിയൂ. അത്തരം സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അതനുസരിച്ച് ഹെലികോപ്റ്ററുകൾ രക്ഷാപ്രവർത്തനം നടത്തും.
ആർമിയുടെ 16 ടീമുകൾ
ആർമിയുടെ 16 ടീമുകൾ വിവിധ കേന്ദ്രങ്ങളിലായി ഇപ്പോൾ രംഗത്തുണ്ട്. നാവികസേനയുടെ 13 ടീമുകൾ തൃശൂരിലും 10 ടീമുകൾ വയനാട്ടിലും നാലു ടീമുകൾ ചെങ്ങന്നൂരിലും 12 ടീമുകൾ ആലുവയിലും മൂന്നു ടീമുകൾ പത്തനംതിട്ട മേഖലയിലും പ്രവർത്തിക്കുന്നു. കോസ്റ്റ് ഗാർഡിന്റെ ടീമുകൾ 28 കേന്ദ്രങ്ങളിൽ ഇപ്പോഴുണ്ട്. കൂടാതെ രണ്ടു ഹെലികോപ്റ്ററുകളും കോസ്റ്റ് ഗാർഡ് ഉപയോഗിക്കുന്നുണ്ട്. എൻഡിആർഎഫിന്റെ 39 ടീമുകളാണ് ഇപ്പോൾ രംഗത്തുളളത്. ഇതിനു പുറമെ 14 ടീമുകൾ കൂടി ഉടൻ എത്തും. എൻഡിആർഎഫ് മാത്രം 4000 ത്തിലധികം പേരെ രക്ഷപ്പെടുത്തി സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. നാവികസേന 550 പേരെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് രക്ഷപ്പെടുത്തി.
ഹെലികോപ്റ്റർ വഴി ഭക്ഷണപ്പൊതി വിതരണം
പ്രളയ ദുരന്തത്തിൽ ഒറ്റപ്പെട്ടവർക്കായി കേന്ദ്ര സർക്കാർ നൽകിയ ഒരു ലക്ഷം പാക്കറ്റ് ഭക്ഷണ പദാർഥങ്ങൾ വിതരണം തുടങ്ങി. കേന്ദ്രസർക്കാരിന്റെ ഭക്ഷ്യസംസ്കരണ വിഭാഗം ഒരു ലക്ഷം ഭക്ഷണ പായ്ക്കറ്റുകൾ എത്തിക്കുന്നത്. കേന്ദ്രസർക്കാരിന്റെ ഡിആർഡിഒയും ഭക്ഷണ പായ്ക്കറ്റുകൾ അയക്കുന്നുണ്ട്. ആവശ്യത്തിന് ഭക്ഷണപായ്ക്കറ്റുകൾ സംഭരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
മുടങ്ങാതെ ഭക്ഷണവും വെള്ളവും ലഭ്യമാക്കാൻ പദ്ധതി തയാറാക്കിയിട്ടുണ്ട്. ഇതിനു വേണ്ടി പ്രത്യേകം ഉദ്യോഗസ്ഥർക്കു ചുമതല നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
14 ജില്ലകളും പ്രളയബാധിതം; നാലു ജില്ലകളിൽ അതീവ ഗുരുതരം
12:15 AM Aug 18, 2018 | Deepika.com