കോതമംഗലം: ഇടമലയാറിൽനിന്നു പെരിയാറിലേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവു സെക്കൻഡിൽ 14 ലക്ഷം ലിറ്ററിൽ (1400 ഘനമീറ്റർ) നിന്ന് ഇന്നലെ ഉച്ചയോടെ 11 ലക്ഷം ലിറ്ററായി (1100 ഘനമീറ്റർ) കുറച്ചു. പരമാവധി സംഭരണശേഷി 169 മീറ്ററായ ഡാമിലെ ജലനിരപ്പ് 169.90 മീറ്റർ വരെയെത്തിയിരുന്നു. ഡാമിന്റെ നാലു ഷട്ടറുകളും തുറന്നു വെള്ളം കൂടുതലായി ഒഴുക്കിവിട്ടതോടെ ഇന്നലെ ഉച്ചയോടെ ജലനിരപ്പ് ഒരു മീറ്ററിലധികം താഴ്ന്നു 168.67 മീറ്ററായി. തുടർന്നാണ് ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവു കുറയ്ക്കാൻ തീരുമാനിച്ചത്.
പദ്ധതിപ്രദേശത്തെ കനത്തമഴയും തമിഴ്നാട് അതിർത്തിയിലെ നീരാർ ഡാം തുറന്നുവിട്ടതുമാണ് ഇടമലയാർ ഡാം നിറഞ്ഞുതുളുന്പാനിടയാക്കിയത്. ഇടമലയാറിന്റെ വൃഷ്ടിപ്രദേശത്ത് ഇന്നലെയും ശക്തമായ മഴയായിരുന്നു. നീരാർ ഡാമിൽനിന്ന് ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചിട്ടുണ്ടെങ്കിലും ഡാം അടച്ചിട്ടില്ല.
നീരൊഴുക്ക് കൂടുന്ന സാഹചര്യമുണ്ടായാൽ ഇടമലയാറിൽ ഷട്ടറുകൾ വീണ്ടും കൂടുതൽ ഉയർത്താനുള്ള സാധ്യതയുമുണ്ട്. പെരിയാറിൽ ഭൂതത്താൻകെട്ട് ഭാഗത്തു വ്യാഴാഴ്ചത്തെ നിലയിൽനിന്നു രണ്ടു മീറ്ററോളം ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. വ്യാഴാഴ്ച ഭൂതത്താൻകെട്ടിൽ ഡാം ബാരേജിന് മുകളിലൂടെ കവിഞ്ഞാണ് വെള്ളം ഒഴുകിയിരുന്നത്. ഇന്നലെ വൈകുന്നേരം 34 മീറ്ററായിരുന്നു ഭൂതത്താൻകെട്ടിലെ ജലനിരപ്പ്.
ഇടമലയാറിൽനിന്ന് ഒഴുക്കുന്ന വെള്ളത്തിന്റെ അളവു കുറച്ചു
12:15 AM Aug 18, 2018 | Deepika.com